സൗദിയില്‍ ഇന്ത്യക്കാരി മൂന്നു മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചു

ദമ്മാം: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സ്വദേശിനിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അല്‍കോബാറിലാണ് സംഭവം.
തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് താമസ സ്ഥലത്ത് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. തെലുങ്കാന സ്വദേശി മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ.

ഇരട്ട മക്കളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6) മുഹമ്മദ് ആദില്‍ അഹമ്മദ് (6) എന്നിവരെയും മുഹമ്മദ് യുസുഫ് അഹമ്മദിനെയും (3) ആണ് കൊലപ്പെടുത്തിയത്. പിന്നീട് യുവതി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.  ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കവേ യുവതി കാൽവഴുതി വീണ് ബോധം നഷ്ടപ്പെട്ടു. ഈ സമയം ജോലി ആവശ്യാർത്ഥം ഭർത്താവ് പുറത്തായിരുന്നു.  പിന്നീട് ഭർത്താവ് എത്തി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്.

ആറ് മാസം മുമ്പാണ് കുടുംബം സന്ദർശന വിസയിൽ സൗദിയിലെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. എന്നാൽ ഭാര്യക്ക് മാനസിക പ്രശ്‌നമുള്ളതായി ഭാർത്താവ് മുഹമ്മദ് ഷാനവാസ് പറഞ്ഞു.

സൗദി റെഡ്ക്രസന്റ് എത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നിയമ നപടികള്‍ പുരോഗമിക്കുകയാണ്.

ഗൾഫ് വാർത്തകൾക്കും തൊഴിൽ അവസരങ്ങൾ അറിയുന്നതിനും ഗ്രൂപ്പിൽ അംഗമാകുക

Share