നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി, വധശിക്ഷ 24നോ 25നോ നടപ്പാക്കും?

ദില്ലി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറയുന്നു. ഹർജിയിൽ അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

നിമിഷ പ്രിയ കേസിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ.എ പോൾ. തന്‍റെ ഇടപെടലിന്‍റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെ എ പോൾ. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോൾ രംഗത്തെത്തിയിരുന്നു.

വിദേശ കാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിന്‍റെ പ്രചാരണം. എന്നാല്‍ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

Share
error: Content is protected !!