‘മതപഠനം സ്കൂൾ സമയത്തിനു ശേഷം ആക്കണം; ഗൾഫിൽ ഉൾപ്പെടെ ക്ലാസ് രാവിലെ എട്ടു മുതൽ’
തലശ്ശേരി: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂൾ സമയം രാവിലെ എട്ടു മണി മുതലാണെങ്കിലും ഇവിടെ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് ചിലരെന്ന് സ്പീക്കർ എ.എൻ. ഷംസീർ. മതപഠനം സ്‌കൂള്‍ സമയത്തിനു ശേഷം ആക്കണമെന്ന കാര്യത്തെ കുറിച്ച് മത പണ്ഡിതന്‍മാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കതിരൂര്‍ പഞ്ചായത്തിലെ പുല്യോട് ഗവ.എല്‍പി സ്‌കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
‘‘രാവിലെ ഉറങ്ങിയെഴുന്നേറ്റ് നല്ല അന്തരീക്ഷത്തിൽ കുട്ടികൾ പഠിക്കാൻ പോകട്ടെ. ഉച്ചയ്ക്ക് ശേഷം കളിക്കട്ടെ. അന്നേരം വേണമെങ്കിൽ മതപഠനം നടത്തട്ടെ. ഇക്കാര്യം മുൻപു പറഞ്ഞപ്പോൾ എന്നെ ആക്ഷേപിച്ചു, മതവിരുദ്ധനാക്കി മാറ്റി. സ്കൂളിലെ പഠന സമയം മാറ്റത്തെക്കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യണം. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറണം. പൊതുവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉയർത്താനും കൂടുതൽ പ്രതിഭാശാലികളെ സൃഷ്ടിക്കാനും സ്കൂളുകൾക്ക് സാധിക്കണം’’ – സ്പീക്കർ പറഞ്ഞു.


