വാഹനത്തിന് സൈഡ് നൽകിയില്ല; വധൂവരൻമാർക്ക് മർദനം, കാറിന്റെ ഗ്ലാസ് പൊട്ടിച്ചു: സഹോദരങ്ങൾ അറസ്റ്റിൽ

പത്തനംതിട്ട: വിവാഹദിനത്തിൽ നവവധുവിനെയും വരനെയും ആക്രമിച്ച കേസിൽ, സഹോദരങ്ങളായ 3 പേരുൾപ്പെടെ 4 പ്രതികളെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ നെടുമ്പാറയിൽ ഇന്നലെയായിരുന്നു സംഭവം. വിവാഹശേഷം കാറിൽ വരന്റെ വീട്ടിലേക്കു പോകുമ്പോഴാണു ആക്രമണമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ച വാഹനം പ്രതികളിൽ ഒരാൾ സഞ്ചരിച്ച ബൈക്കിനു സൈഡ് കൊടുത്തില്ല എന്നാരോപിച്ചാണ് ആക്രമിച്ചത്.

കല്ലൂപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയിൽ വീട്ടിൽ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖിൽജിത്ത് അജി (25), അമൽജിത്ത് അജി (22), പുറമറ്റം വലിയപറമ്പിൽ വീട്ടിൽ മയൂഖ്നാഥ് (20) എന്നിവരാണ് അറസ്റ്റിലായത്. സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാറിന്റെ മുന്നിൽ കയറി തടഞ്ഞുനിർത്തിയ ശേഷം ഒന്നാം പ്രതി അഭിജിത്ത് വധുവിനെയും വരനെയും ആക്രമിച്ചു. അഭിജിത്ത് വിളിച്ചുവരുത്തിയ മറ്റു പ്രതികൾ കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ഡോറുകൾക്കു കേടുപാട് ഉണ്ടാക്കുകയും ചെയ്തു. പൊട്ടിയ ഗ്ലാസിന്റെ ചില്ലുകൾ വധുവിന്റെ ദേഹത്തു വീണു.

കോട്ടയം കുറിച്ചി സ്വദേശിനിയായ നവവധുവിനും നവവരൻ മുകേഷ് മോഹനനുമാണ് മർദനമേറ്റത്. മുകേഷിന്റെ സുഹൃത്തുക്കളും പ്രതികളും തമ്മിൽ ഒരു വർഷം മുൻപ് അഭിജിത്തിന്റെ കല്യാണദിനം അടിപിടി ഉണ്ടായിട്ടുണ്ട്. ഇതിന്റെ വൈരാഗ്യം ഇരുകൂട്ടർക്കുമിടയിൽ നിലനിൽക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

Share
error: Content is protected !!