വിഷമദ്യ ദുരന്തം: സ്ത്രീകളടക്കം 67 പേർ പിടിയിൽ, 10 മദ്യ നിർമാണകേന്ദ്രങ്ങൾ കണ്ടെത്തി, കടുത്ത നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: 23 പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തിൽ, കടുത്ത നടപടിയുമായി കുവൈത്ത്. സ്ത്രീകളടക്കം 67 പേരാണ് പിടിയിലായിരിക്കുന്നത്. 10 മദ്യ നിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. പിടിയിലായവരിൽ മദ്യം നിർമ്മിക്കുന്നവരും വിതരണക്കാരും ഉൾപ്പെടുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രി നേരിട്ടാണ് നടപിടിക്ക് നേതൃത്വം നൽകിയത്. സമീപകാലത്തെ ഏറ്റവും വലിയ നടപടിയാണിത്. മറ്റു കേസുകളിൽ നോട്ടപ്പുള്ളികൾ ആയിരുന്ന 34 പേർ കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായവരിൽ 3 നേപ്പാളി പൗരന്മാരും ഉണ്ട്.

വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ മരിക്കുകയും 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായത്. 23 പ്രവാസികൾ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. 61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പലരും ഗുരുതരാവസ്ഥയിൽ കഴിയുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദുരന്തത്തിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ പ്രവാസികളാണ് മരണപ്പെട്ടത്.

Share
error: Content is protected !!