വിമാനയാത്രക്കിടെ മുൻസീറ്റിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി; വിമാനം നിലത്തിറക്കിയതോടെ പരാതി, അറസ്റ്റ്
വിമാനയാത്രക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിന്‍റെ പേരിലാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് സ്ത്രീക്ക് യാത്രക്കാരനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. മുൻ സീറ്റിൽ ഇരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ശരീര ഭാഗത്തില്‍, പിൻ സീറ്റിൽ ഇരുന്ന ജോസ് കാല് കൊണ്ട് സ്പർശിക്കുകയായിരുന്നു.
അതിക്രമ ശ്രമം വ്യക്തമാക്കി യുവതി നൽകിയ പരാതിയിലാണ് ജോസിനെ അറസ്റ്റ് ചെയ്തത്. വിമാനം തിരുവനന്തപുരത്ത് എത്തിയതോടെ യുവതി എർലൈൻസ് അധികൃതരെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. എർലൈൻസ് അധികൃതരാണ് വലിയതുറ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി യുവതിയിൽ നിന്നും രേഖാമൂലം പരാതി എഴുതി വാങ്ങി. തുടര്‍ന്ന് ജോസിനെ ഇയാളെ വിമാനത്താവളത്തിൽ നിന്ന് തന്നെയാണ് കസ്റ്റഡിയിൽ എടുക്കുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. (ചിത്രം സാങ്കൽപ്പികം)


