അ‍ഞ്ച് കിലോമീറ്ററിനുള്ളിൽ ഇടിച്ചുതകർത്തത് എട്ടു വാഹനങ്ങൾ; ഭീതിയിലാഴ്ത്തി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ

കോട്ടയം: തിരക്കേറിയ റോഡിൽ അതിവേഗത്തിൽ 5 കിലോമീറ്ററോളം കാറോടിച്ച യുവാവ് 8 വാഹനങ്ങൾ ഇടിച്ചുതകർത്തു. ഒടുവിൽ മരത്തിലിടിച്ച് കാർ നിന്നു. ലഹരിയിലായിരുന്നു യുവാവിന്റെ പരാക്രമമെന്ന് പൊലീസ് അറിയിച്ചു. കാർ ഓടിച്ച പള്ളിക്കത്തോട് കടുമ്പശേരിയിൽ ജുബിൻ ലാലു ജേക്കബിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. (കടപ്പാട്: മനോരമ)

.

കോട്ടയം –ചുങ്കം – മെഡിക്കൽ കോളജ് ബൈപാസ് റോഡിലൂടെയായിരുന്നു ഏവരെയും ഭീതിയിലാഴ്ത്തി കാറിൽ യുവാവിന്റെ മരണപ്പാച്ചിൽ. ഇന്നലെ വൈകിട്ട് സിഎംഎസ് കോളജ് സമീപത്തുതുടങ്ങിയ യാത്ര കുടമാളൂർ കോട്ടക്കുന്ന് വരെയാണ് ഭീതിവിതച്ചത്. ചുങ്കം മുതൽ വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരും മറ്റു യാത്രക്കാരും പിന്തുടർന്നെങ്കിലും കാർ നിർത്തിയില്ല.

.

കുടമാളൂരിന് സമീപം റോഡരികിലെ മരത്തിലിടിച്ചാണ് കാർ നിന്നത്. വാഹനത്തിൽനിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടുത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ജൂബിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടത്തിൽപ്പെട്ടവരിൽ ഇരുചക്ര വാഹനയാത്രക്കാരുമുണ്ട്. ആർക്കും കാര്യമായ പരുക്കില്ല. ജുബിൻ കുടമാളൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയതിന് ജൂബിനെ കഴിഞ്ഞ വർഷം മേയിൽ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നെന്ന് കെഎസ്​യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം അറിയിച്ചു. അതേസമയം ഇയാൾ രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ ജില്ലാ ഭാരവാഹിയാണെന്ന് അറിയുന്നു.

Share
error: Content is protected !!