പൊലീസ് ഗേറ്റ് പൊളിച്ചിട്ടും ഫലമില്ല; കോടതി ഉത്തരവുണ്ടായിട്ടും വീട്ടിനകത്തേക്ക് കയറ്റിയില്ല, ഹൃദ്രോഗിയായ ലിജി അന്തിയുറങ്ങുന്നത് വരാന്തയിൽ, 2 ദിവസമായി ഭക്ഷണവുമില്ല
പേരാമ്പ്ര: കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടില്‍ കയറി താമസിക്കാന്‍ കഴിയാതെ വരാന്തയിൽ അന്തിയുറങ്ങി യുവതി. കോട്ടൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മൂലാട് അങ്കണവാടിക്ക് സമീപം പാറക്കണ്ടി സജീവന്റെ ഭാര്യ ലിജി സജി (49) ആണ് രണ്ടു ദിവസമായി വരാന്തയിൽ കഴിയുന്നത്. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന വീട്ടിൽ ലിജിക്ക് താമസിക്കാമെന്ന് 2023 ഒക്ടോബർ 19ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വന്നതിനു ശേഷം സജി വീട് അനിയന്റെ പേരിലേക്കു മാറ്റി ആധാരം ചെയ്യുകയായിരുന്നു. അനിയനും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.
.
ഇന്നലെ പൊലീസിന്റെ സാന്നിധ്യത്തില്‍ ലിജി ഗേറ്റിന്റെ പൂട്ടു പൊളിച്ചാണ് വീടിന്റെ വരാന്തയില്‍ എത്തിയത്. അതിനു മുൻപ് ഗേറ്റിനു പുറത്താണ് കഴിഞ്ഞത്. ഹൃദ്രോഗിയായ ലിജി 2 ദിവസമായി ഭക്ഷണം പോലും കഴിച്ചിട്ടില്ല. പഞ്ചാബിലെ ലുധിയാനയിലുള്ള ജോലി സ്ഥലത്തുനിന്ന് ഏതാനും ദിവസം മുൻപാണ് ലിജി നാട്ടിലെത്തിയത്.
.
28 വര്‍ഷം മുന്‍പായിരുന്നു സജീവന്റെയും ലിജിയുടെയും വിവാഹം. നാടുവിട്ട് പഞ്ചാബില്‍ എത്തിയ സജീവനെ അവിടെ നഴ്സായി ജോലി ചെയ്യുകയായിരുന്ന ലിജി വിവാഹം ചെയ്തു. ലിജിയുടെ സഹായത്തോടെ അന്ന് സജീവന് അവിടെ ജോലി കിട്ടി. പിന്നീട് സജീവന്‍ ലിജിയുടെ സഹായത്തോടെ യുഎസിൽ എത്തുകയായിരുന്നു. സജീവൻ യുഎസിൽ സ്വന്തമായി ബിസിനസ് ആരംഭിച്ചു. യുഎസിൽ നിന്നും സജീവന്‍ പഞ്ചാബില്‍ എത്തി ലിജിയെയും കൂട്ടി നാട്ടില്‍ എത്തുകയായിരുന്നു പതിവ്. എന്നാല്‍ മറ്റൊരു യുവതിയുമായി സജീവനുണ്ടായ അടുപ്പം 3 വര്‍ഷം മുന്‍പ് ലിജി അറിഞ്ഞതോടെ പ്രശ്നമായി. തനിക്കും മകള്‍ക്കും വീടും സ്ഥലവും നല്‍കണമെന്നും ചെലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് സജീവനെതിരെ പേരാമ്പ്ര കോടതിയില്‍ ലിജി പരാതി നൽകി. ലിജിയുടെ സമ്പാദ്യം കൂടി ചേർത്താണ് വീടും സ്ഥലവും വാങ്ങിയത്.
.
കോടതി ഉത്തരവ് നല്‍കിയെങ്കിലും ലിജിയെ സജീവന്റെ സഹോദരങ്ങള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. സജീവന്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ തിരിച്ചു പോയ ലിജി കഴിഞ്ഞ വിഷുവിന് സജീവനും യുഎസ് സ്വദേശിയായ യുവതിയും എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് പഞ്ചാബിൽ നിന്നും എത്തിയത്. എന്നാല്‍ ലിജിയെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. പൊലീസ്, സജീവന്റെ വീട്ടില്‍ എത്തി വീട് തുറന്നു കൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ തയാറായില്ല. ഇതോടെ ലിജി 2 ദിവസമായി വീട്ടിലെ വരാന്തയിലാണ് കഴിയുന്നത്. ലിജിയുടെ മകൾ ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുകയാണ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.