‘പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്, ഇത് കുറേ ഓലപ്പാമ്പുകളല്ലേ’- ഷൈനിൻ്റെ പിതാവ്
തൃശ്ശൂര്‍: പോലീസില്‍നിന്ന് ലഭിച്ച നോട്ടീസ് പ്രകാരം ഷൈന്‍ ടോം ചാക്കോ ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഹാജരാവുമെന്ന് പിതാവ് സി.പി. ചാക്കോ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ടാണ് വിളിച്ചുവരുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
.
ഷൈന്‍ ടോം ചാക്കോയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നോട്ടീസ് കൈമാറിയിരുന്നു. ഷൈന്‍ വീട്ടില്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് പിതാവായിരുന്നു നോട്ടീസ് കൈപ്പറ്റിയത്. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സി.പി. ചാക്കോ.
‘സര്‍ക്കാര്‍ നോട്ടീസ് അയച്ചാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഷൈന്‍ നോര്‍ത്ത് സ്‌റ്റേഷനില്‍ ഹാജരാകും. സ്വകാര്യഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതിനെക്കുറിച്ചുള്ള നോട്ടീസാണ് തന്നിട്ടുള്ളത്. ഷൈന്‍ വീട്ടില്‍ ഇല്ല. അവര്‍ ആദ്യം ഒരു സമയം പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. അവിടേക്ക് ആള്‍ക്ക് ഓടി എത്തേണ്ടേ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സി.പി. ചാക്കോ പറഞ്ഞു.
.
‘അഭിഭാഷകരൊന്നുമില്ല. അവന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും ഒപ്പമുണ്ടാവും. നിയമോപദേശം തേടിയിട്ടില്ല. കേസ് ആയിട്ടില്ല. കേസായി വരുമ്പോള്‍ ആലോചിക്കാം. പത്തുകൊല്ലം കേസ് നടത്തി പരിചയമുണ്ട്. കേസ് എപ്പോഴാണ് ആവുന്നത് എന്ന് നമുക്കറിയാം. അത് ആവുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. അഭിഭാഷകനോട് സംസാരിക്കേണ്ട ഘട്ടം എത്തിയിട്ടില്ല. ഇതിപ്പോ ഇങ്ങനെ കുറേ ഓലപ്പാമ്പുകളല്ലേ. അത് കഴിഞ്ഞ് കേസ് ആവുമ്പോള്‍ വക്കീലിനെ ബന്ധപ്പെടാം. കുറ്റംചെയ്തിട്ടുണ്ടങ്കില്‍ അല്ലേ കേസ് ആവുക’, പിതാവ് ചോദിച്ചു.
.
നാളെ രാവിലെ പത്തിന് എറണാകുളം നോർത്ത് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിർദേശം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് ഡാൻസാഫ് സംഘമെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഷൈൻ പ്രകോപനമേതുമില്ലാതെ ഇറങ്ങി ഓടിയതിലാണ് പൊലീസ് വിശദീകരണം തേടുക.
.
ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ തൃശൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. നിലവിൽ ഇയാൾ പൊള്ളാച്ചിയിലെ റിസോർട്ടിലാണെന്നാണ് സൂചന. അതിനിടെ, പകൽ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളോട് പൊലീസ് വിവരങ്ങൾ തേടി. ഇതിൽ ഒരു യുവതിയുമായി ഷൈൻ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
.
പോലീസിന്റെ ഡാന്‍സാഫ് സംഘം ഷൈനിനെ തേടിയല്ല ഹോട്ടലില്‍ പോയതെന്നും മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും നാര്‍ക്കോട്ടിക്‌സ് എസിപി അബ്ദുള്‍ സലാം പറഞ്ഞു. ‘ഷൈനിനെ തേടിയല്ല പോലീസ് അവിടെ എത്തിയത്. ഈ സമയം ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തിട്ടുണ്ടെന്ന് യാശ്ചികമായി അറിഞ്ഞു. അപ്പോള്‍ റൂം പരിശോധിച്ചു. ഷൈന്‍ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് അറിയില്ല. റൂം പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്താലെ എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് വ്യക്തമാകൂ’ എസിപി പറഞ്ഞു. ഷൈനിനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എസിപി പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.