യുവതിയും രണ്ട് പെൺമക്കളും തീ കൊളുത്തി മരിച്ചു; സംഭവം ഭർത്താവ് നാളെ ഗൾഫിൽ നിന്ന് വരാനിരിക്കെ
കൊല്ലം: കരുനാഗപ്പള്ളി ആദിനാട് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും രണ്ടു മക്കളും മരിച്ചു. പുത്തൻകണ്ടത്തിൽ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (7), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. താരയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർത്താവ് ഗിരീഷ് കുവൈത്തിൽ നിന്ന് നാളെ നാട്ടിലെത്താനിരിക്കെയാണ് ദാരുണ സംഭവം.
.
ഇന്ന് ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംക്‌ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടിൽ വച്ചാണ് ആത്മഹത്യശ്രമം നടന്നത്. ഒന്നര വർഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണൻ സമീപത്തെ കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയിൽ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നിലവിളിയും പുകയുമുയർന്നതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വീട്ടിനകത്ത് ആളുകള്‍ ഉണ്ടെന്ന് മനസിലാക്കിയ നാട്ടുകാര്‍ ജനല്‍ചില്ലുകള്‍ പൊട്ടിച്ച് വെള്ളമൊഴിച്ച് തീയണച്ചു. വിവരമറിഞ്ഞ് കരുനാഗപ്പള്ളിയില്‍നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റും പോലീസും സ്ഥലത്തെത്തി. അമ്മയ്ക്കും മക്കള്‍ക്കും സാരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍തന്നെ മൂന്നുപേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയശേഷം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അമ്മ മരിച്ചത്. രാത്രിയോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി താര ഭർത്താവിന്റെ കുടുംബവീടായ കാട്ടിൽക്കടവിന് സമീപമുള്ള വീട്ടിലെത്തി ബഹളം വച്ചു. ഇതേത്തുടർന്ന് ഭർത്താവിന്റെ സഹോദരൻ കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയും, പൊലീസ് എത്തി താരയെ ആശ്വസിപ്പ് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. വാടക വീട്ടിലെത്തിയതിന് പിന്നാലെ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്ന് താരയുടെ ഭർത്താവ് സഹോദരനെ അറിയിച്ചിരുന്നു. സഹോദരൻ ഇക്കാര്യം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. പിന്നാലെ വനിതാസെല്ലിൽ നിന്ന് പൊലീസെത്തി താരയുമായി സംസാരിക്കുകയും ഭർത്താവുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നൽകിയാൽ ഇരുകൂട്ടരെയും വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തിരികെപ്പോകുകയുമായിരുന്നു. ഇതിനുശേഷമാണ് താരയും മക്കളും ആത്മഹത്യ ചെയ്തത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.