ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിച്ച പന്ത്രണ്ടുകാരന്‍ മുങ്ങിമരിച്ചു
തൃശൂര്‍ (പഴയന്നൂര്‍): ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് (ജിത്തു -12) ആണ് മരിച്ചത്. അച്ഛന്റെ നാടായ പുതുശ്ശേരിയില്‍ പഠിക്കുകയായിരുന്ന വിശ്വജിത്ത് കഴിഞ്ഞ ദിവസമാണ് അമ്മവീടായ ലക്കിടിയിലെത്തിയത്. വേനലവധി ആഘോഷിക്കാന്‍ മുതിര്‍ന്നവരും കുട്ടികളുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വിശ്വജിത്ത് ചീരക്കുഴിയിലെത്തിയത്.
.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഘം പുഴയിലെത്തിയത്. സുഹൃത്തുകളോടൊപ്പം പുഴയിലിറങ്ങി കളിക്കുന്നതിനിടെ പഴയലക്കിടി നാലകത്ത് കാസിമിന്റെ മകന്‍ അബുസഹദാ(12) ണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ച ഹനീഫയുടെ മകന്‍ കാജാഹുസൈ(12)നും ഒഴിക്കില്‍പ്പെട്ടു. ഇരുവരെയും രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.
സംഘത്തിലുണ്ടായിരുന്ന കാസിം പുഴയിലിറങ്ങി മൂന്ന് കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരെ മാത്രമെ കരക്കെത്തിക്കാനായുള്ളു. രണ്ട് ദിവസം മുന്‍പുണ്ടായ വേനല്‍ മഴയില്‍ ഗായത്രിപുഴയില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചതോടെ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിരുന്നതിനാല്‍ പുഴയില്‍ ഒഴുക്കുണ്ടായിരുന്നു.
.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചീരക്കുഴി പാറപ്പുറം സ്വദേശി പ്രദീപാണ് കുട്ടിയെ മുങ്ങിയെടുത്തത്. ആലത്തൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകരെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങും മുന്‍പ് കുട്ടിയെ കണ്ടെത്തി. ഉടന്‍ പഴയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി:ശ്രീനന്ദ.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.