റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു.  റമദാൻ 29 ശനിയാഴ്ച പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ അവധി ആരംഭിക്കും. നാല് ദിവസമാണ് പെരുന്നാൾ അവധി. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകൾക്കും ഇതേ അവധിയാണ് ലഭിക്കുക.
.
ഇതനുസരിച്ച് മാർച്ച് 29നായിരിക്കും പെരുന്നാളിന് മുമ്പുളള അവസാനത്തെ പ്രവൃത്തി ദിനം. തുടർന്ന് ഞായർ മുതൽ ബുധൻ വരെ നാല് ദിവസമാണ് ഔദ്യോഗിക അവധി. വ്യാഴാഴ്ചയാണ് ജോലി പുനരാരംഭിക്കുക.  വെള്ളി ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് മാർച്ച് 25 ന് ജോലി അവസാനിക്കുന്നതോടെ തന്നെ പെരുന്നാൾ അവധിയിലേക്ക് പ്രവേശിക്കാം. പെരുന്നാൾ അവധിക്ക് ശേഷം ജോലി പുനരാരംഭിക്കുന്നത് വ്യാഴാഴ്ചയായതിനാൽ തൊട്ടടുത്ത ദിവസമായ വെളളിയും ശനിയും വീണ്ടും വാരാന്ത്യ അവധി ലഭിക്കും. പെരുന്നാൾ അവധി അവസാനിക്കുന്നതിനും അടുത്ത വാരാന്ത്യ അവധി ആരംഭിക്കുന്നതിനും ഇടയിൽ ഒരു വ്യാഴാഴ്ച ദിവസം മാത്രമാണ് പ്രവൃത്തി ദിനമായുള്ളത്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും ഇടയിൽ വരുന്ന വ്യാഴാഴ്ചയും ജീവനക്കാർക്ക് അവധി നൽകാനിടയുണ്ട്. അങ്ങിനെ വരുമ്പോൾ മാർച്ച് 25 ന് ജോലി അവസാനിക്കുന്നത് മുതൽ, ഏപ്രിൽ അഞ്ച് വരെ അവധി ദിനങ്ങളായിരിക്കും. തുടർച്ചയായ 11 ദിവസത്തോളം അവധി ലഭിക്കുന്നതിനാൽ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്കും ആശ്വാസമാകും.