ആശങ്കയുടെ 36 മണിക്കൂർ, ഒടുവില്‍ ആശ്വാസം; താനൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി, എടവണ്ണ സ്വദേശിയായ യുവാവിൻ്റെ സഹായം നിര്‍ണായകമായി
താനൂര്‍/ മുംബൈ: ആശങ്കയുടെ 36 മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസവാര്‍ത്തയെത്തി. താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡയിലുള്ള പെണ്‍കുട്ടികളുടെ അടുത്തേക്ക് താനൂര്‍ പോലീസ് ഇന്ന് തന്നെ എത്തും.
.
രാവിലെ നെടുമ്പാശ്ശേരിയില്‍നിന്ന് മുംബൈയിലേക്ക് വിമാനം കയറിയ താനൂരില്‍നിന്നുള്ള പോലീസ് സംഘം എട്ടു മണിയോടെ മുംബൈയിലെത്തും. തുടര്‍ന്ന് പുനെയിലേക്ക് യാത്ര തിരിക്കും. അവിടെവച്ച് ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പോലീസുമായി പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിന്റെ സഹായവും കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടു പേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസിന്റെ അന്വേഷണപരിധിയില്‍തന്നെ റഹീം അസ്‌ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി.
.
ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്.
.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെൺകുട്ടികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാൻ എത്തിയത് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ. മുഖം മറച്ചാണ് ഇരുവരും എത്തിയത്. ഹിന്ദിയോ ഇംഗ്ലിഷോ സംസാരിക്കാത്ത പെൺകുട്ടികൾക്ക് മലയാളം മാത്രമാണ് അറിയാമായിരുന്നത്. ഇതോടെ മലയാളം അറിയാവുന്ന ജീവനക്കാരൻ പെൺകുട്ടികൾക്കൊപ്പം നിന്നു.
.
മുടി സ്ട്രെയിറ്റ് ചെയ്യണമെന്നും മുഖത്തിന്റെ ലുക്ക് മാറ്റണമെന്നുമാണ് വിദ്യാർഥിനികൾ ആവശ്യപ്പെട്ടത്. നീളമുള്ള മുടി മുറിച്ചു. പേരും മൊബൈൽ നമ്പരും ചോദിച്ചപ്പോൾ ഫോൺ കാണാതായെന്ന് പറഞ്ഞ് പേരു മാത്രമാണ് നൽകിയത്. ട്രീറ്റ്‌മെന്റ് നടക്കുമ്പോൾ തന്നെ സമയമായെന്നും വേഗം പോകണമന്നും പറഞ്ഞു. ഇത്രയും പണം മുടക്കുമ്പോൾ മുഴുവനായി ചെയ്യണമെന്നു ജീവനക്കാർ വിശദീകരിച്ചു. ഇതിനിടെ പെൺകുട്ടികളെ ആൺസുഹൃത്ത് വിളിക്കുന്നുണ്ടായിരുന്നു.
.
പെൺകുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നു എന്നാണ് ജീവനക്കാർ പറഞ്ഞത്. രണ്ടു പേരും കൂടി 10,000 രൂപയുടെ ട്രീറ്റ്മെന്റാണ് ചെയ്തത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് വന്നതെന്നും പൻവേലിലേക്ക് പോകുമെന്നും ജീവനക്കാരോട് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴേക്കും പെൺകുട്ടികൾ പരുങ്ങി. പിന്നീട് വിദ്യാർഥിനികൾ വേഗം സ്ഥലം കാലിയാക്കി. വിദ്യാർഥിനികൾ സ്ഥലംവിട്ട ശേഷം പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് കേരളത്തിൽനിന്നു കാണാതായ പെൺകുട്ടികളാണ് സലൂണിൽ എത്തിയതെന്ന് ജീവനക്കാർ അറിയുന്നത്.
.
കുട്ടികള്‍ പാർലറിൽ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.