കരുത്തറിയിച്ച് അൻവറിൻ്റെ ശക്തിപ്രകടനം; യോഗത്തിനെത്തിയത് അയ്യായിരത്തോളം പേർ: വൈകാരിക തുടക്കം, വിമർശനശരങ്ങൾ

നിലമ്പൂർ (മലപ്പുറം)∙ പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സസ്പെൻസ് നിലനിർത്തിയും എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ചും പി.വി.അൻവർ എംഎൽഎ. സിപിഎം തള്ളിപ്പറഞ്ഞതിനു പിന്നാലെ നിലപാടു വിശദീകരിക്കാനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗം അൻവറിന്റെ  ശക്തിപ്രകടനമായി. നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ നടന്ന പൊതുയോഗത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തു.
.
മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയുമായ ഇ.എ.സുകുവാണു സ്വാഗതം പറഞ്ഞത്. മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളാരും വേദിയിലെത്തിയില്ല. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ സ്മരിച്ചു തുടങ്ങിയ പ്രസംഗത്തിൽ അൻവർ തന്റെ പഴയ ആരോപണങ്ങളെല്ലാം ആവർത്തിച്ചു.
.
മലബാറിലെ ന്യൂനപക്ഷ വോട്ട് ബാങ്കിലേക്കു കടന്നുകയറാൻ പിണറായി വിജയനെ മുന്നിൽനിർത്തി സിപിഎം പയറ്റുന്ന തന്ത്രങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് പി.വി.അൻവർ അഴിച്ചുവിട്ട ആരോപണങ്ങൾ. സംഘപരിവാറിനോടു വിട്ടുവീഴ്ചയില്ലാത്ത നേതാവായി പിണറായിയെ ഉയർത്തിക്കാട്ടിയാണു സിപിഎം വർഷങ്ങളായി മലബാറിൽ വോട്ട് ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ചോദ്യം ചെയ്യാനാകാത്ത ശക്തിയാകുകയും കോൺഗ്രസ് ദുർബലമാകുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഈ പ്രചാരണത്തിനു സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ സിപിഎമ്മും പിണറായിയും കെട്ടിപ്പൊക്കിയ എല്ലാ ഇമേജുകളും തകർന്നടിയുകയാണ് അൻവറിലൂടെ.
.
പുതിയ പാർട്ടി രൂപീകരിക്കില്ലെന്നും കേരളത്തിലെ ജനങ്ങൾ പാർട്ടിയായി മാറിയാൽ അതിനൊപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. ജനങ്ങൾക്കിടയിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ ഭാവി രാഷ്ട്രീയ നിലപാടു സ്വീകരിക്കും. കയ്യും കാലും വെട്ടിയാൽ ചക്രക്കസേരയിൽ വരും. 2 പൊലീസുകാരെ തന്നാൽ ഒരു മാസത്തിനകം മാമി തിരോധാനക്കേസ് തെളിയിക്കാം.  എഡിജിപിക്കെതിരെ സിപിഐ പറഞ്ഞതു തന്നെയാണു ഞാനും പറയുന്നത്.
.
വർഗീയവാദിയായി ചിത്രീകരിക്കാൻ ചിലർ ശ്രമം നടത്തുന്നു. ആ ചാപ്പ തനിക്കു ചേരില്ലെന്നു പറഞ്ഞ അൻവർ, കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ജോലിക്കാരായ ഹിന്ദു സ്ത്രീകൾ മുലയൂട്ടിയതു മുതൽ ക്രിസ്ത്യൻ സ്കൂളിലെ പഠനംവരെ എടുത്തുകാട്ടി. ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം മതത്തിലെ അഭിവാദ്യങ്ങളും ലാൽ സലാമും പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കവും അവസാനവും.
.
രാഷ്ട്രീയത്തിൽ താൻ വിശ്വസിച്ച മനുഷ്യനായിരുന്നു പിണറായി വിജയൻ. ഹൃദയത്തിൽ അദ്ദേഹം പിതാവിന്റെ സ്ഥാനത്തു തന്നെയായിരുന്നു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു മുന്നിൽ അദ്ദേഹം എന്നെ കള്ളനാക്കിയപ്പോഴാണ് എല്ലാം തുറന്നു പറയാൻ തുടങ്ങിയത്. എന്റെ പോരാട്ടത്തിനൊപ്പമാണെന്നു തോന്നിപ്പിച്ച ശേഷം അദ്ദേഹം നിലപാടു മാറ്റി. 5 മിനിറ്റ് എന്നോടു സംസാരിച്ചുവെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. 37 മിനിറ്റ് ഞങ്ങൾ സംസാരിച്ചു. എഡിജിപിയെ മുഖ്യമന്ത്രി കെട്ടിപ്പിടിച്ച് സംരക്ഷിക്കുന്നതെന്തിനെന്നു സഖാക്കൾ ചിന്തിക്കണം.
.
2021ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു തീരുമാനിച്ചതാണ്. അന്നു പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി നിർബന്ധിച്ചു മത്സരിപ്പിച്ചതാണെന്നും അൻവർ പറഞ്ഞു. തന്നെ ‘കോമാളി’ എന്നു പരിഹസിച്ച സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് മലർന്നുകിടന്നു തുപ്പുകയാണെന്നും അൻവർ പറഞ്ഞു.
.
നിലമ്പൂര്‍ ചന്തക്കുന്നില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശ്രോതാക്കളായി ആയിരങ്ങളെത്തി. രണ്ടരമണിക്കൂറോളം നീണ്ട പ്രസംഗം നേരിട്ടും മാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനാളുകള്‍ ശ്രവിച്ചു. മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരേ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച പത്രസമ്മേളനത്തിനിടെയാണ് ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നു പറഞ്ഞത്. ഇതൊരു തുടക്കമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സമ്മേളനങ്ങളില്‍ ജനങ്ങളുമായി സംസാരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. ഇന്ന് (തിങ്കളാഴ്ച) കോഴിക്കോട്ടാണ് അടുത്ത യോഗം.
.
നിലമ്പൂരിലെ സമ്മേളനത്തില്‍ അന്‍വര്‍ പറയുന്നതുകേള്‍ക്കാന്‍ ആളുകളുണ്ടാകുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍, പ്രകടനമായെത്തിയ അന്‍വറിന് മിനിലോറിപ്പുറത്തൊരുക്കിയ താത്കാലിക വേദിയിലേക്കെത്താന്‍ കഷ്ടപ്പെടേണ്ടിവന്നു.
.
അത്രയ്ക്കായിരുന്നു ജനത്തിരക്ക്. ബസ്സ്റ്റാന്‍ഡില്‍നിന്ന് വാഹനങ്ങള്‍ പുറത്തേക്കിറങ്ങുന്നതിന് എതിര്‍ഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് പ്രസംഗവേദിയൊരുക്കിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പ്രദേശത്തെ കാടും മറ്റും വെട്ടി സ്ഥലം വൃത്തിയാക്കിയിരുന്നു.
.

Share
error: Content is protected !!