എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ക്രമസമാധാന ചുമതലയിൽനിന്ന് നീക്കിയേക്കും

കോട്ടയം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എം.ആര്‍. അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എം.ആര്‍.അജിത് കുമാര്‍ പങ്കെടുത്ത പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കുമെന്നാണ് സൂചന.
.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചത്. രാവിലെ, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ആരോപണങ്ങൾ അന്വേഷിക്കുന്നതാണു നല്ലതെന്ന് മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചെന്നാണു വിവരം. ഇതിനു പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
.
പൊലീസ് സേനയിൽ അച്ചടക്കത്തിന്റെ പ്രാധാന്യം പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് അച്ചടക്കത്തിൽനിന്നു വ്യതിചലിക്കരുത്. പൊലീസിൽനിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്. ഇത്തരം മാറ്റങ്ങൾക്കു നേരെ മുഖം തിരിഞ്ഞുനിൽക്കുന്ന ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിൽ ഉണ്ടെന്നുള്ളത് ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവർത്തനമാണു പൊലീസ് നേടിയ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്. ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണു പൊതുവേ സർക്കാരിനുള്ളത്. ഈ കാഴ്ചപ്പാടോടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽനിന്ന് ഒഴിവാക്കാൻ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണു പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

.

Share
error: Content is protected !!