ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ; കുത്തൊഴുക്കിൽ താൽകാലിക നടപ്പാലം തകർന്നു

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
.
അതിനിടെ, മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയിൽവീണ് ഒഴുക്കിൽപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിലുണ്ടായിരുന്ന അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകരാണ് പശുവിനെ പുഴയിൽനിന്ന് കരയിലേക്ക് എത്തിച്ചത്.
.

ബെയ്ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികൾ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതിൽ ഒന്ന് ഒഴുക്കിൽപ്പെട്ടത് എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയിൽ ഇറങ്ങിയ രക്ഷാപ്രവർത്തകർ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.
.
തകർന്ന നടപ്പാലത്തിന്റെ ഇരുമ്പു ഭാഗങ്ങളിലാണ് ആദ്യം വടം ഉപയോഗിച്ച് പശുവിനെ കെട്ടിയത്. പിന്നീട് കൂടുതൽ അംഗങ്ങളെത്തി നടത്തിയ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പശുവിനെ രക്ഷിക്കാനായത്. അവശനിലയിലായ പശുവിന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. മൃഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
.

Share
error: Content is protected !!