മുൾമുനയിൽ നിര്‍ത്തിയത് 24 മണിക്കൂറിലേറെ, ആശങ്കക്കൊടുവിൽ ആശ്വാസം; കാണാതായ ഭിന്നശേഷിക്കാരനായ മലയാളി വിദ്യാർഥിയെ വിമാനത്താവളത്തിൽ കണ്ടെത്തി

ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാർഥിയായ ഭിന്നശേഷിക്കാരനെ 24 മണിക്കൂറുകള്‍ക്ക് ശേഷം ദുബൈയില്‍ നിന്ന് കണ്ടെത്തി. 18കാരനായ ഫെലിക്സ് ജെബി തോമസിനെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെ കണ്ടെത്തിയത്.

എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വെച്ചാണ് ഫെലിക്സിനെ കണ്ടെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഫെലിക്സിനെ തിരിച്ചറിഞ്ഞ ഒരു ഇന്ത്യന്‍ യാത്രക്കാരനാണ് വിവരം കുടുംബത്തെ അറിയിച്ചതെന്ന് ഫെലിക്സിന്‍റെ പിതാവ് ജെബി തോമസ് അറിയിച്ചു. ഫെലിക്സിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഫെലിക്സിനെ തിരിച്ചറിഞ്ഞത്.

ഫെലിക്സിനെ ഷാര്‍ജയിലെ കുവൈത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാര്‍ജ സിറ്റി സെന്‍ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ് ഫെലിക്സിനെ കാണാതായതെന്ന് പിതാവ് ഷാര്‍ജ പൊലീസില്‍ നല്‍കിയ പരാതിയില്‍ പങറയുന്നു.

ചുവന്ന ടീ ഷര്‍ട്ടും ഇളം പച്ച ജാക്കറ്റുമായിരുന്നു കാണാതായപ്പോള്‍ ഫെലിക്സ് ധരിച്ചിരുന്നത്. ഫെലിക്സിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ബന്ധുക്കള്‍ സാമൂഹിക  മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഫെലിക്സിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും പിതാവ് ജെബി തോമസ് നന്ദി പറഞ്ഞ‌ു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!