‘നേട്ടങ്ങൾ കേരളത്തിന് ശിക്ഷയായിമാറുന്നു, കേന്ദ്രം ഭരണഘടനയെ ദുർവ്യാഖ്യാനംചെയ്യുന്നു’: കേന്ദ്രത്തിനെതിരെ കണക്കുകൾ എണ്ണിപ്പറഞ്ഞ് ഡൽഹിയിൽ പിണറായിയുടെ ചരിത്ര പ്രസംഗം – വീഡിയോ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡല്‍ഹിയില്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തര്‍മന്തറിലെ പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

 

വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ശിക്ഷയായി മാറുകയാണ്. ഇത് ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്. വിവിധ ഇനങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുര്‍വ്യാഖ്യാനംചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

.

സംസ്ഥാനത്തിനുമേല്‍ ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്‍റേത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തതിനാല്‍ കേരളത്തെ അവഗണിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട നയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഇത്തരം വിവേചനങ്ങള്‍ കേരള ജനതയില്‍ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘2018-ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിവേചനം കാണിച്ചിരുന്നു. അന്ന് പ്രളയ പാക്കേജുകളൊന്നും കേരളത്തിന് പ്രത്യേകമായി ഏര്‍പ്പെടുത്തിയില്ല. ആ ഘട്ടത്തില്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുവരെ പണം പിടിച്ചുപറിച്ചു. പ്രളയഘട്ടത്തില്‍ കേരളത്തിന് സഹായം ലഭ്യമാക്കാന്‍ പല വിദേശരാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. എന്നാല്‍, അവ സ്വീകരിക്കുന്നതില്‍നിന്ന് കേരളത്തെ തടഞ്ഞു. എത്ര മനുഷ്യത്വരഹിതമാണ് കേന്ദ്രസമീപനമെന്ന് വ്യക്തമാക്കുന്നതാണിത്. ഇടക്കാല ബജറ്റിലും കേരളത്തോടുള്ള അനീതി പ്രകടമാണ്. എയിംസ്, കെ റെയില്‍, ശബരിപാത തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായി പോലും നടിച്ചില്ല’, മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

.

നമ്മുടെ ഒരുമയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണം. അവഗണന നേരിടുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. ഇന്നലെ കര്‍ണാടകയും ഇന്ന് കേരളവും പ്രതിഷേധിക്കുന്നു. ഇതിനെ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്ന വിഭജനമായി ചിത്രീകരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ബി.ജെ.പി.യാണ് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

.

വീഡിയോ കാണാം..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!