വൻ ആസൂത്രണവുമായി നേപ്പാൾ കവർച്ചാ സംഘം; വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം നടത്തും, കവർച്ചാ സംഘം പിടിയിൽ

വർക്കല: ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി വീട്ടമ്മയെയും മരുമകളെയും ഹോം നഴ്സിനെയും മയക്കിയശേഷം നേപ്പാൾ സ്വദേശികളായ  വീട്ടുജോലിക്കാരിയും  നാലംഗ സംഘവും 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ  ജനാർദന ഉപാധ്യായ(42), രാംകുമാർ(42) എന്നിവർ അറസ്റ്റിലായി. വീട്ടുജോലിക്കാരി സോഖില ഉൾപ്പെടെ മൂന്നു പേർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.   ലഹരിമരുന്ന് നൽകി അവശരാക്കിയശേഷം നേപ്പാൾ സ്വദേശികളെ വീട്ടുജോലിക്കാരി വിളിച്ചു വരുത്തിയ ശേഷമായിരുന്നു കവർച്ചയെന്ന് പൊലീസ് പറഞ്ഞു.

(ചിത്രം: 1.ജനാർദന ഉപാധ്യായ, രാംകുമാർ. 2. ഇലകമൺ ഹരിഹരപുരം മോഷണക്കേസിൽ പിടികിട്ടാനുള്ള നേപ്പാളി യുവതി സോഖില. കൃത്യത്തിനു ശേഷം നടന്നുപോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞപ്പോൾ)

ഇലകമൺ ഹരിഹരപുരം ലൈം വില്ലയിൽ ശ്രീദേവിയമ്മ(74), മരുമകൾ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ്  പ്രിൻസിപ്പൽ ദീപ (45), ശ്രീദേവിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് വെഞ്ഞാറമൂട് സ്വദേശിനി സിന്ധു(40) എന്നിവരെയാണ് മയക്കിയശേഷം നേപ്പാൾ സംഘം പണവും സ്വർണവും കവർന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരും അപകടനില തരണംചെയ്തു.

ചൊവ്വ രാത്രി 9 മണിയോടെയായിരുന്നു സംഭവം.  രാത്രി കഴിച്ച ചപ്പാത്തിയിലും കറിയിലുമാണ് ലഹരിമരുന്ന് കലർത്തിയതെന്നാണ് നിഗമനം. വീട്ടുകാരെല്ലാം ഉറക്കമായെന്നു ഉറപ്പാക്കിയശേഷം സോഖില നാലംഗ സംഘത്തെ വീട്ടിലേക്കു വരുത്തി. ഉള്ളിൽ കടന്ന നേപ്പാൾ സംഘം  വീട്ടിലെ മുറികളെല്ലാം പരിശോധിച്ചു. ഒരു ബാഗിൽ സ്വർണവും പണവും നിറച്ചു രക്ഷപ്പെടാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനിടെ, ശ്രീദേവിയമ്മയുടെ  ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകൻ രാജീവ്, വീട്ടിലേക്കു നിരന്തരം ഫോൺ ചെയ്തെങ്കിലും ഭാര്യ ദീപ ഉൾപ്പെടെ ആരും എടുത്തില്ല. തുടർന്ന് ഏതാനും മീറ്റർ അകലെ താമസിക്കുന്ന ഇവരുടെ ബന്ധുവിനെ രാജീവ് ഫോണിൽ വിളിച്ചു. ഇവരും ദീപ  ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല.

തുടർന്ന് ബന്ധുക്കൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തി. പരിശോധനയിൽ മുൻ ഗേറ്റും വീടിന്റെ വാതിലും തുറന്ന നിലയിലായിരുന്നു.  വീട്ടിനുള്ളിലും പരിസരത്തും ആരോ ഓടുന്നതായി മനസ്സിലാക്കിയതോടെ സമീപവാസികളെ വിളിച്ചുകൂട്ടി. പരിസരവാസികൾ വീടിനുള്ളിൽ കയറിയപ്പോൾ ശ്രീദേവിയമ്മ, ദീപ, സിന്ധു എന്നിവർ മയക്കത്തിലായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് കൂടുതൽ പേർ സ്ഥലത്ത് എത്തി. ഈ സമയം ജനാർദന ഉപാധ്യായ വീടിന്റെ പിന്നിലെ മതിൽ ചാടുന്നതായി ശ്രദ്ധയിൽപ്പെട്ടു.  ഇയാളെ പിടികൂടാൻ നാട്ടുകാർ പിന്നാലെ ഓടി. ഉയരമുള്ള മതിലിൽ നിന്നു ചാടുന്നതിനിടെ കമ്പിയിൽ കാൽ കുരുങ്ങി ഇയാളുടെ കാലൊടിഞ്ഞു.  അയിരൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.  മോഷ്ടിച്ച പണവും സ്വർണവും അടങ്ങിയ ബാഗും പരിസരത്ത് നിന്നു കണ്ടെടുത്തു.  സ്ഥലത്ത് നിന്നു രക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെയോടെ പരിസരത്ത് നിന്നു നാട്ടുകാർ തന്നെയാണ് പിടികൂടിയത്.  ദീപയുടെ ആരോഗ്യനില ഇന്നലെ ഉച്ചയോടെയാണ് സാധാരണ നിലയിലായത്. എത്ര സ്വർണം നഷ്ടപ്പെട്ടെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നില്ല. ഭക്ഷണത്തിൽ ഏതു ലഹരി മരുന്നാണ് കലർത്തിയതെന്നു വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

 

മോഷണം രണ്ടാഴ്ചത്തെ ആസൂത്രണത്തിന് ശേഷം
നേപ്പാൾ സ്വദേശിനി വീട്ടുജോലിക്കാരി സോഖില ഇലകമൺ ഹരിഹരപുരത്തുള്ള ശ്രീദേവിയമ്മയുടെ വീട്ടിൽ ജോലിക്കായി എത്തിയത് രണ്ടാഴ്ച മുൻപ്. വീട്ടുകാരെ നന്നായി നിരീക്ഷിച്ച ശേഷമാണ് സോഖില കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. കൊട്ടാരക്കര പുത്തൂരിൽ നിന്നാണ് സോഖില ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയത്. സോഖിലയ്ക്ക് മലയാളം അറിയില്ലെന്ന് പൊലീസ് പറഞ്ഞു. സോഖിലയ്ക്കൊപ്പം മോഷണത്തിൽ പങ്കെടുത്തെന്നു കരുതുന്ന നേപ്പാൾ സംഘത്തിലെ 2 പേർ പരിസരത്ത് നേരത്തെ തങ്ങിയിരുന്നതായും സ്ഥലം ഇവർ നിരീക്ഷിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. മോഷണം നടന്ന വീടിനുള്ളിൽ ഒരു മുറിയിലാണ് ശ്രീദേവിയമ്മയും ഇവരെ പരിചരിക്കുന്ന ഹോംനഴ്സ് സിന്ധുവും ഉറങ്ങിയിരുന്നത്.

തൊട്ടടുത്ത മുറിയിലായിരുന്നു ശ്രീദേവിയമ്മയുടെ മരുമകൾ ദീപ. ഉള്ളിൽ നിന്ന് ലോക്ക് ചെയ്തിരുന്ന ദീപയുടെ മുറി കുത്തിത്തുറന്നാണ് നേപ്പാൾ സംഘം പണവും സ്വർണവും അപഹരിച്ചതെന്നാണ് കരുതുന്നത്. കവർച്ച നടന്ന ചൊവ്വ രാവിലെ സോഖിലയുടെ സഹോദരൻ എന്നു പരിചയപ്പെടുത്തിയ ഒരാൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയിരുന്നു. സോഖിലയെ നാട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കവർച്ച നടന്ന വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. ഏതു ലഹരിമരുന്നാണ് കലർത്തിയതെന്ന് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

 

Share

One thought on “വൻ ആസൂത്രണവുമായി നേപ്പാൾ കവർച്ചാ സംഘം; വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം നടത്തും, കവർച്ചാ സംഘം പിടിയിൽ

Comments are closed.

error: Content is protected !!