ഉംറ വിസയിൽ വരുന്നവർ ശ്രദ്ധിക്കുക; ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് പുറത്ത് പോകേണ്ടി വരും

ഉംറ വിസയിൽ സൗദിയിലെത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് പുറത്ത് പോകണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസയിൽ കാലാവധി തീർന്നിട്ടില്ലെങ്കിലും ജൂൺ ആറിനകം രാജ്യം വിട്ട് പുറത്ത് പോകേണ്ടതാണ്. ജൂൺ ആറിന് ശേഷവും സൗദിയിൽ തങ്ങുന്നത് നിയമവിരുദ്ധമായി കണക്കാക്കും. ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മുന്നോടിയായി എല്ലാ വർഷവും നടപ്പിലാക്കുന്നതാണ് ഈ നിയന്ത്രണം.

മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക. എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ഉംറ വിസക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താറുണ്ട്.

ഈ വര്‍ഷം ഉംറക്കെത്തുന്ന തീര്‍ഥാടകര്‍ ദുല്‍ഖഅദ് 29 അഥവ ജൂണ്‍ ആറിന് മുമ്പ് രാജ്യം വിടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രാലയം നല്‍കി.

വിസയില്‍ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങള്‍ നിര്‍ബന്ധമാണ്. ഇതിനുശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്ക് കടുത്ത പിഴയുള്‍പ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പുതുതായി ഉംറക്കെത്തുന്ന തീര്‍ഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുള്‍പ്പെടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച് മുഹറം ഒന്ന് മുതൽ വീണ്ടും പുതിയ ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാറാണ് പതിവ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share