തൊഴിൽ തട്ടിപ്പിനിരയായ അഞ്ച് ഇന്ത്യക്കാർ സൗദിയിൽ ദുരിതത്തിൽ

റിയാദ്: ജോലിയാവശ്യാർഥം പുതുതായി സൗദിയിലെത്തുന്ന പലരും കബളിപ്പിക്കപ്പെടുന്ന പ്രവണത വർധിക്കുന്നു. റിയാദ് ആസ്ഥാനമായ ഒരു മാൻപവർ കമ്പനിക്ക് കീഴിലെത്തിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ വഞ്ചിക്കപ്പെട്ട് തിരിച്ചുപോകാൻ വഴികളില്ലാതെ പ്രയാസപ്പെടുന്നു. ഇതിൽ ഏതാനും തൊഴിലാളികളെ റിയാദിലെ നസീമിൽ രണ്ടുമൂന്ന് മുറികളിലായി താമസിപ്പിച്ചിരിക്കുകയാണ്. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ നൽകുന്നില്ല. മൂന്ന് മാസമായി ഇവർക്ക് ജോലിയോ വേതനമോ നൽകിയിട്ടില്ല. ആരോടാണ് പരാതി പറയേണ്ടതെന്ന് പോലും അറിയാത്തവരാണധികവും.

 

ഉത്തർ പ്രദേശ് ലഖ്‌നോ സ്വദേശികളായ അഫ്സൽ ഖാൻ, അലി ഷൈർ, മുഹമ്മദ് അജ്മൽ, മുഹമ്മദ് സൈഫ് തുടങ്ങിയവർ സാമൂഹിക പ്രവർത്തകൻ ബഷീർ പാണക്കാടുമായി ബന്ധപ്പെടുകയും ഉടൻ തന്നെ ഇന്ത്യൻ എംബസിൽ പരാതി നൽകുകയും ചെയ്തു. പ്രവാസി വെൽഫയർ ഭാരവാഹി റിഷാദ് എളമരത്തിെൻറ നേതൃത്വത്തിൽ ഇവർക്ക് വേണ്ട ഭക്ഷണവും മറ്റു സഹായങ്ങളും നൽകുകയും അതിവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയുമാണ്.

വ്യക്തമായ തൊഴിൽ കരാർ, വിവരങ്ങൾ ഇതൊന്നും അറിയാതെയാണ് ഇവർ ഇവിടെ എത്തുന്നത്. റിക്രൂട്ടിങ് ഏജൻസികൾ യഥാർത്ഥ വസ്തുതകൾ മറച്ചുവെക്കുകയോ അല്ലെങ്കിൽ ഇടനിലക്കാർ കബളിപ്പിക്കുകയോ ചെയ്യുന്നു. 130,000 രൂപ വീതം വാങ്ങിയാണ് ഏജൻസികൾ ഇവർക്ക് വിസ നൽകിയത്. വിസയും ടിക്കറ്റുമടക്കം റിക്രൂട്ടിങ്ങ് ചെലവുകൾ മുഴുവൻ അതത് കമ്പനികൾ തന്നെ വഹിച്ചാണ് സൗദിയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത്. എന്നാൽ ഇടനിലക്കാരായ ഏജൻസികൾ അത് മറച്ചുവെച്ച് തൊഴിലന്വേഷകരിൽനിന്ന് പണം വാങ്ങുന്നു. മാത്രമല്ല വാഗ്ദാനം ചെയ്ത തൊഴിലോ ശമ്പളമോ ഇല്ലാത്തിടങ്ങളിൽ എത്തിച്ച് ചതിയിൽ വീഴ്ത്തുകയും ചെയ്യു.

 

ബഷീർ പാണക്കാട്, നിഹ്മത്തുല്ല തുടങ്ങിയ സാമൂഹിക പ്രവർത്തകർ ഈ പരാതി ഇന്ത്യൻ എംബസിയെ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ യു.പി സ്വദേശികളുടെ കാര്യത്തിൽ ഇടപെടുകയും ഇതിൽ മൂന്ന് പേരെ നാട്ടിലേക്ക് എത്തിക്കാൻ കമ്പനി തയ്യാറാവുകയും ചെയ്തു. ഒരാളുടെ ഇഖാമ (റെസിഡൻറ് പെർമിറ്റ്) പുതുക്കാത്തത് കൊണ്ട് എയർ പോർട്ടിൽ നിന്നും തിരിച്ചുപോരേണ്ടി വന്നു. നിരവധി ഇന്ത്യൻ തൊഴിലാളികളാണ് ഇതുപോലെ നാട്ടിൽ പോവാൻ കഴിയാതെ പ്രയാസപ്പെടുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!