സ്വദേശി വനിത ഓടിച്ച വാഹനമിടിച്ച് ഗരുരതരമായി പരിക്കേറ്റ മലയാളി നഴ്സ് സുഖം പ്രാപിച്ചു; അരക്കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ഒമാനിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലയാളി യുവതിക്ക് നഷ്ടപരിഹാരമായി അരക്കോടി രൂപ. കോട്ടയം കുമരകം സ്വദേശിനിയും നഴ്‌സിങ് ബിരുദധാരിയുമായ ഷിനുമോൾക്കാണ് നഷ്ടപരിഹാരമായി തുക ലഭിച്ചത്. മസ്ക്കറ്റ് കെഎംസിസി മബേല ഏരിയാകമ്മിറ്റിയുടെ ഒന്നര വർഷത്തെ നിരന്തര നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. ഒമാൻ സുപ്രീം കോടതിയാണ് ഇൻഷുറൻസ് തുക നൽകാൻ ഉത്തരവിട്ടത്.

മസ്ക്കറ്റിലെ മബേലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായി ജോലിക്ക് വേണ്ടി എത്തിയതായിരുന്നു ഷിനുമോൾ. ഏഴ് മാസം കഴിഞ്ഞപ്പോൾ സ്വദേശി വനിത ഓടിച്ച വാഹനം ഇടിച്ചു. ജോലി കഴിഞ്ഞ് ആശുപത്രിക്ക് സമീപമുള്ള എ.ടി.എമ്മിൽ നിന്നും പണം എടുത്തു നാട്ടിലേക്ക് അയക്കാൻ പോയപ്പോഴായിരുന്നു അപകടം. 2021 ജൂലൈ എട്ടിനായിരുന്നു സംഭവം. വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നീട് റോയൽ ഒമാൻ പോലീസാണ് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഷിനുമോളെ എത്തിക്കുന്നത്.

ആളെ തിരിച്ചറിയാനാകാത്തവിധമായിരുന്നു. അൺ നോൺ എന്നായിരുന്നു ഷിനുമോളുടെ മേൽവിലാസം ആശുപ്ത്രി രേഖകളിൽ. ഷിനുമോളെ കാണിനില്ലെന്ന വിവരം ലഭിച്ചപ്പോൾ നാട്ടുകാരനായ നാദിർഷ ഷിനുമോളെ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയാണ് ആശുപത്രിയിൽ ഉള്ള വിവരവും ആശുപത്രി രേഖകളിലെ അൺ നോൺ എന്ന പേരിൽ നിന്നും ഷിനുമോൾ എന്ന മേൽവിലാസത്തിലേക്ക് മാറ്റുന്നതും.

നാദിർഷയുടെ സുഹൃത്തായ റാഷിദ് അരീക്കോട് വഴിയാണ് സംഭവം മബേല കെഎംസിസിയുടെ ശ്രദ്ധയിൽ എത്തുന്നത്. പിന്നീട് കെഎംസിസി നേതാക്കൾ ഇതിന്റെ തുടർനടപടികൾ ഏറ്റെടുത്തു. മബേല കെ.എം.സി.സി. നേതാക്കളായ സലിം അന്നാരയും യാക്കൂബ് തിരൂരും ആണ് കേസിന്റെ ബാക്കി കാര്യങ്ങളുമായി മുന്നോട്ടു പോയത്. മബേല കെ.എം.സി.സി. വൈസ് പ്രസിഡന്റ് അസ്‌ലം ചീക്കോന്നിന്റെ കൈകളിൽ ആണ് വക്കാലത്ത് ഏൽപ്പിച്ചത്. തടർന്ന് വിദഗ്ധ ചികിത്സക്കായി ഷിനുമോൾ നാട്ടിലേക്ക് പോന്നു.

അഭിഭാഷകനായ അബ്ദുല്ല അൽ ഖാസ്മിയാണ് ഷിനുമോൾക്ക് വേണ്ടി കേസ് വാദിച്ചത്. കേസിൽ വിധി ഷിനുമോൾക്ക് അനുകൂലമായി വന്നു. മൂന്നു തവണ കേസിൽ അപ്പീൽ പോയി. അതിന് ശേഷമാണ് അന്തിമ വിധി എത്തിയത്. ഇൻഷുറൻസ് കമ്പനി ഷിനുമോൾക്ക് നഷ്ടപരിഹാരം നൽകിയത് അരക്കോടി രൂപയാണ്. തുക കൈപ്പറ്റാൻ ഷിനുമോൾ സഹോദരനൊപ്പം മസ്കറ്റിൽ എത്തിയിരുന്നു. തനിക്ക് വേണ്ടി പോരാടിയ എല്ലാവർക്കും അവർ നന്ദി അറിയിച്ചു.

 

Share
error: Content is protected !!