സ്‌കൂളിലെ വെടിവെപ്പ്; കുട്ടികള്‍ക്ക് ലഹരി മരുന്നുകൾ നൽകുന്ന വൻ ശൃംഖല കണ്ടെത്താൻ പൊലീസ്

തൃശൂർ: വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുറിയിലും ക്ലാസ് മുറികളിലും കയറി എയർഗൺ കൊണ്ട് വെടിവച്ച സംഭവത്തിൽ പ്രതിയുടെ ലഹരിബന്ധങ്ങൾ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തിയ സംഭവം ഗൗരവകരമായാണ് പൊലീസ് കാണുന്നത്.

കുട്ടികള്‍ക്ക് ലഹരി മരുന്നുകൾ നൽകുന്ന വലിയ ശൃംഖലയുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതേ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പ്രതി മുൻപ് മണ്ണൂത്തി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ്.  മുളയം കേന്ദ്രീകരിച്ചുള്ള ലഹരിസംഘങ്ങൾ കുട്ടികളെ ലഹരിപ്രവർത്തനങ്ങൾക്ക് കരുവാക്കുന്നതായാണ് പൊലീസ് വിലയിരുത്തൽ.

അതിനിടെ ജാമ്യം നേടിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2020 മുതൽ ഇയാൾ മാനസിക വെല്ലുവിളിക്ക് ചികിൽസ തേടിയിരുന്നതായി പ്രതിയുടെ മാതാപിതാക്കൾ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ്  പ്രതിയെ ചികിൽസയ്‌ക്കായി പ്രവേശിപ്പിച്ചത്. എക്സൈസും പരിശോധന കർശനമാക്കാൻ നീക്കം നടത്തുന്നുണ്ട്.

പഠനകാലത്തു പല തവണ സ്‌കൂളിൽ പ്രശ്നമുണ്ടാക്കിയ യുവാവ് പ്ലസ് വൺ പഠനത്തിനു ശേഷം സ്‌കൂൾ വിട്ടിരുന്നു. നിരോധിച്ചിട്ടും സ്‌കൂളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനു പിടികൂടിയതോടെയാണ് സ്കൂൾ വിട്ടത്.

രണ്ടുകൊല്ലം മുന്‍പ് പഠനം നിര്‍ത്തി പോയപ്പോള്‍ തന്റെ തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ചില അധ്യാപകരെയും പേരെടുത്ത് തിരക്കി. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി. ഇതിനുപിന്നാലെയാണ് ഇയാള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് തോക്ക് പുറത്തെടുത്തത്. ശാന്തനാക്കാൻ നോക്കിയെങ്കിലും ക്ലാസ് റൂമിലേക്ക് ഇരച്ചുകയറി കുട്ടികളെയും അവിടെയുണ്ടായിരുന്ന അധ്യാപകരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നു തവണ വെടിയുതിർത്തെന്നും അധ്യാപകർ അറിയിച്ചു. ഭീഷണി മുഴക്കിയപ്പോൾ തന്നെ അധ്യാപകർ പൊലീസിനെ വിളിച്ചിരുന്നു. അവരെത്തുംമുമ്പ് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.  സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട ഇയാളെ പോലീസും നാട്ടുകാരും ചേർന്ന് തൊട്ടടുത്ത റോഡിൽ നിന്ന് പിടികൂടുകയായിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!