ശൈത്യകാല ഷെഡ്യൂൾ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ സമയത്തിൽ മാറ്റം വരുത്തി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില സര്‍വിസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. നവംബർ ഒന്നു മുതലാണ് സമയമാറ്റം നിലവില്‍ വരുക. ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് മാറ്റം.

നവംബര്‍ ഒന്നുമുതല്‍ തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ഷാര്‍ജ വിമാനം രാവിലെ 6.15ന് കരിപ്പൂരിലെത്തുകയും, ഉച്ചക്ക് 12.50ന് പുറപ്പെടുകയും ചെയ്യും.

ചൊവ്വാഴ്ചയിലെ ഷാര്‍ജ വിമാനം രാത്രി ഒമ്പതിനെത്തി അടുത്തദിവസം രാവിലെ 11.30ന് തുടര്‍ യാത്ര നടത്തും. മറ്റു ദിവസങ്ങളില്‍ രാവിലെ 11.30ന് പുറപ്പെടുന്ന വിമാനം രാത്രി ഒമ്പതിന് തിരിച്ചെത്തും.

ജിദ്ദ-കോഴിക്കോട് വിമാനം രാവിലെ 11ന് കോഴിക്കോട് എത്തിച്ചേരും. ഇത് രാത്രി 7.45നാണ് ജിദ്ദയിലേക്ക് മടങ്ങുക. എന്നാൽ വ്യാഴാഴ്ചകളിൽ ജിദ്ദ വിമാനം രാത്രി 11നാണ് പുറപ്പെടുക. വെള്ളിയാഴ്ച ഉച്ചക്ക് 12ന് തിരിച്ചെത്തും.

ശനിയാഴ്ചയുള്ള ബഹ്റൈന്‍ വിമാനം രാവിലെ 6.40ന് എത്തി 11ന് തിരിച്ചുപോകും. രാത്രിയിലും പുലര്‍ച്ചയുമുള്ള മറ്റു സര്‍വിസുകളില്‍ കാര്യമായ സമയമാറ്റമില്ല.

അതേ സമയം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാവുന്നതാണ്.

ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ,ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു നിലവില്‍ സര്‍വീസ്. നവംബര്‍ മുതല്‍ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല. കുവൈത്ത് വഴി എയർ ഇന്ത്യ എക്സ് പ്രസിൽ സൌദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി ടിക്കറ്റെടുത്തവർക്കും ഇത് ബാധകമാകും.

അതേസമയം ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്.

10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന. ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!