ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ നാവിക ഉദ്യോഗസ്ഥർ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തി; പിടിയിലായവരിൽ മലയാളിയും

ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും രാജ്യ ദ്രോഹകുറ്റമാണ് ചെയ്തതെന്ന് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് വേണ്ടി അന്തർവാഹിനി സംവിധാനത്തിലൂടെ ചാരവൃത്തി ചെയ്തതാണ് ഇവർ ചെയ്ത കുറ്റമെന്ന് ഒദ്യോഗകികവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയും റിപ്പോർട്ട് ചെയ്തു.

ക്യാപ്റ്റന്‍ നവ്‌തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇവരിൽ ഒരാൾ മലയാളിയാണെന്നാണ് സൂചന. പിടിലിയാലവരെല്ലാം നാവിക സേനയിലെ ഉയർന്ന പദവയിൽ ജോലി ചെയ്തിരുന്നവരാണ്.

ഇവരുടെ ജാമ്യാപേക്ഷ പലതവണ ഖത്തർ അധികൃതർ തള്ളുകയും തടവ് നീട്ടുകയും ചെയ്തിരുന്നു. അതിന് ശേഷം ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഈ മാസം വിധി വരുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേസിൻ്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഇന്ത്യയും ഖത്തറും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല.

മാർച്ച് അവസാനത്തോടെ കേസിൻ്റെ ആദ്യ വിചാരണ ആരംഭിച്ചു. കേസിലെ ഏഴാമത്തെ വാദം ഒക്ടോബർ മൂന്നിന് പൂർത്തിയായിരുന്നുവെന്നും, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഒക്‌ടോബർ ഒന്നിന് ഇവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നിയമ നടപടികൾ നടന്ന് വരികായായിരുന്നു. അതിനിടെയാണ് ഇന്ന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി വന്നത്.

ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ ഉദ്യോഗസ്ഥരായിരുന്നു ഇവർ. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ.
കഴിഞ്ഞ ആഗസ്റ്റിൽ ദോഹയിൽ വെച്ച് ഖത്തർ ഖത്തർ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അവർക്ക് കോൺസുലാർ സേവനങ്ങളും നിയമ സഹായങ്ങളും അനുവദിച്ചിരുന്നു. കൂടാതെ അവരുടെ മോചനത്തിനായി ഇന്ത്യ ഇടപെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

പ്രതികളിൽ ഒരാളായ റിട്ടയേർഡ് കമാൻഡർ പൂർണേന്ദു തിവാരി, അൽ ദഹ്‌റയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. നാവികസേനയിൽ സേവനമനുഷ്ഠിക്കുമ്പോൾ നിരവധി യുദ്ധക്കപ്പലുകളിൽ കമാൻഡറുമായിരുന്നു.

ഇസ്രായേലിന് വേണ്ടി അന്തർവാഹിനി സംവിധാനത്തിലൂടെ ഇവർ ചാരപ്പണി നടത്തിയതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഖത്തർ അധികൃതരും വ്യക്തമാക്കിയിരുന്നു.

“വധശിക്ഷയുടെ വിധിയിൽ ഞങ്ങൾ അഗാധമായി ഞെട്ടിപ്പോയി, വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളുമായും നിയമ സംഘവുമായും ഞങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു, ഞങ്ങൾ എല്ലാ നിയമ സാധ്യതകളും ആരായുകയാണ്,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വിചാരണ വളരെ രഹസ്യമായതിനാൽ ആദ്യഘട്ടങ്ങളിൽ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യൻ സർക്കാരും ഖത്തർ സർക്കാരും തമ്മിൽ ച‍ച്ചകൾ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായി പുറത്തുവരുന്നത്. തടവിലായ ഉദ്യോഗസ്ഥർക്ക് 60 വയസ്സിന് മുകളിലാണ് പ്രായമെന്നാണ് വിവരം.

കസ്റ്റഡിയിലെടുത്ത ഒരു മുൻ ഉദ്യോഗസ്ഥൻ്റെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ  സർക്കാരിന്റെ സഹായം തേടിയിരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ജൂൺ 8 ന് എക്‌സിൽ ഒരു പോസ്റ്റിൽ ഭാർഗവ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ചിരുന്നു.

“ഈ മുൻ നാവികസേനാ ഉദ്യോഗസ്ഥർ രാജ്യത്തിന്റെ അഭിമാനമാണ്, ഇനിയും കാലതാമസം കൂടാതെ അവരെയെല്ലാം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ വീണ്ടും നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രിയോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു”  എന്നായിരുന്നു പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ്.

വധശിക്ഷക്ക് വിധിച്ച സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂവെന്നും, വിശദ വിവരങ്ങൾക്കായി ഖത്തറുമായി ബന്ധപ്പെട്ട് വരുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share

One thought on “ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ നാവിക ഉദ്യോഗസ്ഥർ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തി; പിടിയിലായവരിൽ മലയാളിയും

Comments are closed.

error: Content is protected !!