ഗസ്സ പിടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് താൽപര്യമില്ല,പക്ഷേ..: ബൈഡൻ്റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേല്‍

ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി. ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ലെന്നും അതേ സമയം ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.

ഗാസ അധിനിവേശത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഹമാസ് ഫലസ്തീന്‍ ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്നില്ല. ഗാസയില്‍ അധിനിവേശം നടത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ പറയുകയുണ്ടായി.

‘ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയില്‍ തുടരാനോ താല്‍പര്യമില്ല, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന്‍ അഭിപ്രായപ്പെട്ടതുപോലെ ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാര്‍ഗം, അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും’ ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ സ്ഥാനപതി സി.എന്‍.എന്നിനോട് പ്രതികരിച്ചു.

സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി മൈക്കല്‍ ഹെര്‍സോഗും വ്യക്തമാക്കി.

‘ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഒരു ഭാഗത്ത് കരയുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഗാസയില്‍ കഴിഞ്ഞ രാത്രിയിലും ഇസ്രയേല്‍ വലിയ രീതിയില്‍ വ്യോമാക്രമണം നടത്തി.

ഇതിനിടെ റഫ അതിര്‍ത്തി വീണ്ടും തുറക്കുന്നതിനോട് അനുബന്ധിച്ച് തെക്കന്‍ ഗാസയില്‍ വെടിനിര്‍ത്തലിന് യുഎസും ഇസ്രായേലും ഈജിപ്തും സമ്മതിച്ചതായി ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിര്‍ത്തി നിശ്ചിത സമയം മാത്രമേ തുറന്നിടുകയുള്ളൂവെന്നും യുഎസ് വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!