എന്‍റെ ഫോണിന്‍റെ ബാറ്ററി ചാര്‍ജ് തീര്‍ന്നു, ഇതൊരു പക്ഷെ എന്‍റെ അവസാനത്തെ വീഡിയോയായിരിക്കും; ഗസ്സ പൂര്‍ണമായും ഇരുട്ടിലാണ്, ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ വൈറലാകുന്നു

തെല്‍ അവിവ്: ഇസ്രായേല്‍ -ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗസ്സയിലെ ദുരിതാവസ്ഥ വിവരിച്ചുകൊണ്ട് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസ്സൈനിയുടെ വീഡിയോ. ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ 20 ലക്ഷത്തോളം ഗസ്സ നിവാസികള്‍ വലയുകയാണെന്നും അവര്‍ പൂര്‍ണമായും ഇരുട്ടിലാണെന്നും മഹ എക്സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ആക്രമണത്തിൽ 1,300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹമാസിനെതിരായ ആക്രമണത്തിന്‍റെ ഭാഗമായി, ഗാസ മുനമ്പിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിലൂടെ മേഖലയിൽ ആക്രമണം തുടരുകയാണ്.

ഇതുവരെ, ഗാസയിൽ 1,500 ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെടുകയും 6,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ അറിയിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തക മഹാ ഹുസൈനി ഇത് തന്‍റെ അവസാന വീഡിയോ ആയേക്കാമെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ചത്. ഗസ്സയില്‍ ഏകദേശം രണ്ട് മില്യണ്‍ ഫലസ്തീനികള്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണെന്നും വൈദ്യുതിബന്ധം വിച്ഛേദിച്ചതുമൂലം പൂര്‍ണമായും ഇരുട്ടിലാണെന്നും വീഡിയോയില്‍ പറയുന്നു.

 

 

മഹയുടെ വാക്കുകള്‍

ഇത് ഗസ്സ സിറ്റിയിൽ നിന്നുള്ള പത്രപ്രവർത്തകനായ മഹാ ഹുസൈനിയാണ്. എന്‍റെ നഗരത്തിൽ ഇസ്രായേൽ ബോംബുകൾ വർഷിക്കുമ്പോൾ ഞാൻ നിങ്ങളോട് സംസാരിക്കുകയാണ്. ഗാസയിലെ ഏക പവർ പ്ലാന്‍റ് അടച്ചുപൂട്ടിയതിനെത്തുടർന്ന് ഞങ്ങൾ പൂര്‍ണമായും ഇരുട്ടിലാണ്. എന്‍റെ ഫോണിലെ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതൊരുപക്ഷേ ഇതെന്‍റെ അവസാന വീഡിയോ ആയിരിക്കും. പത്രപ്രവർത്തകർ എന്ന നിലയിൽ ഞങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നിലനിര്‍ത്തുന്നതിനും ഇന്‍റര്‍നെറ്റ് ആവശ്യമാണ്. ഗസ്സയിലെ എല്ലാം ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണ്. ഓരോ ദിവസവും വിചാരിക്കും ഇതായിരിക്കും എന്‍റെ അവസാന റിപ്പോര്‍ട്ടിംഗ് എന്ന്. ആക്രമണസമയത്ത് ഗ്രൗണ്ടിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയോ അവരുടെ വീടുകളിൽ ഉണ്ടായിരുന്നവരോ ആയ ഒമ്പത് സഹ പത്രപ്രവർത്തകരെയെങ്കിലും ഞങ്ങൾക്ക് ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്.

മിഡില്‍ ഈസ്റ്റ് ഐയുടെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മഹ. 2020ലെ അഡ്‍ലെര്‍ പ്രൈസ് നേടി മഹ 2014ല്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് മാധ്യപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് നിന്ന് സുപ്രധാനമായ വാര്‍ത്തകളെ റിപ്പോര്‍ട്ട് ചെയ്യുന്ന മഹ ഹുസ്സൈനിയുടെ അസാമാന്യ ധൈര്യവും ആത്മസമര്‍പ്പണവും പ്രശംസനീയമാണ്.

അതേസമയം ഇസ്രായേൽ വ്യോമാക്രമണത്തിന്‍റെ തുടക്കം മുതൽ, കെട്ടിടങ്ങളും ആശുപത്രികളും സ്കൂളുകളും പോലുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും തകർന്നതായി ഗസ്സ അധികൃതർ പറഞ്ഞു. 338,000 ഫലസ്തീനികൾ പലായനം ചെയ്തിട്ടുണ്ടെന്നും അവരിൽ 218,000 പേരെങ്കിലും യുഎന്നിന്‍റെ അഭയകേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കുന്നുണ്ടെന്നും യുഎൻ ഏജൻസി പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!