ഡോ. ഔസാഫ് സയീദ് വിരമിച്ചു; ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നയതന്ത്രജ്ഞന്‍

ജിദ്ദ: ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഡോ. ഔസാഫ് സയീദ് വിരമിച്ചു. ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്നലെയാണ് വിരാമംകുറിച്ചത്.  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവാസികാര്യം, കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയായാണ് വിരമിക്കുന്നത്.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്ക് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഔദ്യോഗിക സന്ദര്‍ശനം സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ഇന്ത്യ-സൗദി ബന്ധങ്ങളില്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതിന്റെ ഭാഗമാവാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് വിരമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രവാസികളില്‍ നിന്ന് തനിക്ക് ഊഷ്മളമായ സ്‌നേഹം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. ഔസാഫ് സഈദ് ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ഡെന്‍മാര്‍ക്ക്, യുഎസ്, സീഷെല്‍സ്, യെമന്‍ എന്നിവിടങ്ങളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു. 1990കളില്‍ ഹൈദരാബാദില്‍ റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായിരുന്നു.
സൗദി അറേബ്യയിലും ഖത്തറിലും അമേരിക്കയിലും ഇന്ത്യയുടെ ‘ജനകീയ നയതന്ത്രജ്ഞന്‍’എന്ന് പേരെടുത്ത അദ്ദേഹം സേവനമനുഷ്ഠിച്ച മേഖലകളിലെല്ലാം തിളങ്ങി. പ്രവാസി മലയാളികള്‍ക്കും അദ്ദേഹം ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട നിരവധി പ്രവാസികള്‍ക്ക് അദ്ദേഹത്തിന്റെ ഇടപെടല്‍ വലിയ അനുഗ്രഹമായിരുന്നു. ഇന്ത്യയുടെ അംബാസഡര്‍ എന്നതിനൊപ്പം സൗദിയിലെ ഇന്ത്യക്കാര്‍ക്ക് എപ്പോഴും ബന്ധപ്പെടാന്‍ കഴിയുന്ന സുഹൃത്തുകൂടിയായി അദ്ദേഹം മാറിയിരുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ യോഗ സംബന്ധിച്ച ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. യോഗയുമായി ബന്ധപ്പെട്ട് ഒരു ഇസ്‌ലാമിക രാഷ്ട്രം ഇന്ത്യയുമായി ഒപ്പുവച്ച ആദ്യത്തെ കരാറാണിത്. ഇന്ത്യന്‍ ഹജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ അസീസിയ കാറ്റഗറി ആദ്യമായി കൊണ്ടുവന്നതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട് ഇത് എല്ലാ ഇന്ത്യന്‍ ഹാജിമാര്‍ക്കുമുള്ള താമസകേന്ദ്രമായി ഇത് മാറുകയും ചെയ്തു.

അറബ് വേരുകളുള്ള പ്രശസ്ത ഹൈദരാബാദി കുടുംബത്തിലെ അംഗമാണ് ഡോ. ഔസാഫ് സഈദ്. ചൗഷ് എന്നും അറിയപ്പെടുന്ന ഹദ്‌രാമി അറബിയാണിദ്ദേഹം.

ഡോ. ഔസഫിന് പകരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവാസികാര്യം, കോണ്‍സുലര്‍, പാസ്‌പോര്‍ട്ട്, വിസ വിഭാഗം സെക്രട്ടറിയായി മുക്തേഷ് കുമാര്‍ പര്‍ദേശിയെ ക്യാബിനറ്റിന്റെ കേന്ദ്ര നിയമന സമിതി നിയമിച്ചു. ജി20 ഓപറേഷന്‍സിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു പര്‍ദേശി.

Share
error: Content is protected !!