ആഞ്ഞുവീശി ബിപോർജോയ്; 4 ദിവസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലേന്തി വനിതാ പൊലീസ്, വ്യാപക നാശനഷ്ടങ്ങൾ – വിഡിയോ

ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിന്റെയും തകർത്തു പെയ്യുന്ന പേമാരിയുടെയും ഭീതിനിറഞ്ഞ ദൃശ്യങ്ങൾക്കിടെ കരുതലും സ്നേഹവും തുളമ്പുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ ഗുജറാത്തിൽനിന്നു പുറത്തുവരുന്നത്. കനത്തനാശം വിതയ്ക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലെ ബർദ ദുംഗറിൽനിന്നു നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും അമ്മയെയും സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ കയ്യിൽ എടുത്തുകൊണ്ടുപോകുന്ന വിഡിയോ മന്ത്രി ഉൾപ്പെടെ പങ്കുവച്ചു. അമ്മയും മറ്റു ചില സ്ത്രീകളും ഉദ്യോഗസ്ഥയുടെ പിന്നാലെ പോകുന്നതും ഇടയ്ക്ക് ശക്തമായ കാറ്റു വീശുന്നതും ദൃശ്യങ്ങളിൽ കാണാം. ‘‘ഗുജറാത്ത് പൊലീസിനൊപ്പമാണെങ്കിൽ, നിങ്ങൾ തികച്ചും സുരക്ഷിതമായ കരങ്ങളിലാണ്’’ എന്ന കുറിപ്പോടെ ഗുജറാത്ത് പൊലീസ് ഡയറക്ടർ ജനറലിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വിഡിയോ റീട്വീറ്റ് ചെയ്തു,

ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. 22 പേർക്ക് പരുക്കേറ്റു. 940 ഗ്രാമങ്ങളിൽ വൈദ്യുതിബന്ധം പൂർണമായി നിലച്ചു. നിരവധി മൃഗങ്ങൾ ചത്തു. കനത്ത കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വ്യാപകമായി കടപുഴകി. മരം വീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണുമാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് പരക്കെ കനത്ത മഴയും കാറ്റുമാണ്. ഇന്നു വൈകിട്ടോടെ ന്യൂനമർദമായി മാറി, രാജസ്ഥാനിലേക്ക് പ്രവേശിക്കാനാണ് സാധ്യത.

 

 

വീഡിയോ കാണാം…

ഭാവ്‌നഗറിലാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്. വീടിന് സമീപത്ത് കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍.ഡി. ആര്‍. എഫ്. സംഘം രക്ഷിച്ചു.

ശക്തമായ വായുപ്രവാഹത്തില്‍ തിരകള്‍ പതിവിലും മൂന്നു മീറ്ററിലേറെ ഉയര്‍ന്നു. ഓഖയില്‍ ബോട്ടുജെട്ടിക്ക് നാശമുണ്ടായി. പെട്രോള്‍ പമ്പ് തകര്‍ന്നുവീണു. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി. ചുഴലിക്കാറ്റ് വ്യാപക നാശംവിതച്ച കച്ച് മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റും മേഖലയില്‍ വീശുന്നുണ്ട്. സൗരാഷ്ട്രയിലെ പല മേഖലകളിലും മഴ കുറഞ്ഞിട്ടുണ്ട്.

 

 

 

കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ടെലിഫോണില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ളത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി എട്ടു തീരദേശജില്ലകളില്‍നിന്നായി ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചിരുന്നു. ദുരിത ബാധിത മേഖലയില്‍ കൂടി ഓടുന്ന 99 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കാറ്റിന്റെ കരപ്രവേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചത്. 50 കിലോമീറ്റര്‍ വ്യാസമുള്ള കേന്ദ്രഭാഗം അപ്പോള്‍ ജക്കാവുതീരത്തിന് 70 കിലോമീറ്റര്‍ അകലെയായിരുന്നു. അര്‍ധരാത്രിയോടെയാണ് കാറ്റ് പൂര്‍ണമായും കരയിലെത്തിയത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share