ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ; കുവൈത്ത് തീരത്ത് സ്ഫോടനം, കടലിൽ എണ്ണ പരക്കുന്നു

ദോഹ: കുവൈത്ത് തീരത്ത് സ്ഫോടനം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. കപ്പലിലുള്ളവർ സുരക്ഷിതരാണ്.

ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തർ ഒഴിപ്പിക്കുന്നു. താൽക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കും.

യുഎസിനു ഭീഷണിയായതിനാലാണ് ശ്രീലങ്കൻ തീരത്തെ കപ്പൽ മുക്കിയതെന്ന് യുഎസ് റിട്ട.ജനറൽ മാർക് കിമ്മിറ്റ് അവകാശപ്പെട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ടോർപിഡോ ആക്രമണത്തിലാണ് ഇറാനിയൻ നാവികസേനയുടെ കപ്പൽ തകർത്തത്. 87 നാവികർ കൊല്ലപ്പെട്ടു. ഇന്ത്യൻ തുറമുഖങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ലബനനിൽ കഴിയുന്ന ഇറാൻ പ്രതിനിധികൾ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനത്തിന്റെ കാലാവധി അവസാനിച്ചു. ഇസ്രയേലിന്റെ ഭീഷണി എംബസിക്കുനേരെയാണെന്നാണ് ഇറാൻ കരുതുന്നത്. എംബസിക്കെതിരെ ആക്രമണം ഉണ്ടായാൽ ഇസ്രയേലിന്റെ എംബസിക്കുനേരെയും ആക്രമണം ഉണ്ടാകുമെന്നും അവർ അറിയിച്ചു. എംബസി ഒഴിയുന്നതിൽ ഇറാന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ കാണുന്നില്ലെന്നാണ് അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അനൗദ്യോഗികമായി നീക്കുപോക്ക് ഉണ്ടായിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Share
error: Content is protected !!