‘വാങ്ങിവെച്ച മദ്യം എടുത്തു കുടിച്ചതിൽ തർക്കം’; സഹോദരനെ വെട്ടിക്കൊന്നയാൾക്ക് ജീവപര്യന്തം
പൊൻകുന്നം: സഹോദരനെ കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. എലിക്കുളം ആളുറുമ്പ് പടിഞ്ഞാറ്റുമല ചിറ്റക്കാട്ട് വീട്ടിൽ മാത്യു തോമസിനെ(57) ആണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജ് കെ ലില്ലി ശിക്ഷിച്ചത്.
2016ലാണ് സംഭവം. പ്രതി വാങ്ങിച്ച മദ്യം സഹോദരൻ ജോയി എടുത്ത് കുടിച്ചു. ഇതിനു പകരമായി 1000 രൂപ പണമായി മാത്യു തോമസ് ചോദിച്ചു. ഇത് കൊടുക്കാത്തതിലെ വിരോധത്തിൽ കൈക്കോടാലികൊണ്ട് വെട്ടികൊല്ലുകയായിരുന്നു. പൊൻകുന്നം എസ്എച്ച്ഒ ആയിരുന്ന ടി ടി സുബ്രഹ്മണ്യൻ, എസ്ഐ ആയിരുന്ന കെ അഭിലാഷ് എന്നിവർക്കായിരുന്നു അന്വേഷണചുമതല. പ്രോസിക്യൂഷൻ 19 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ മീരാ രാധാകൃഷ്ണൻ, വി എസ് അർജ്ജുൻ എന്നിവർ ഹാജരായി.


