കാനുല മുറിക്കുന്നതിനിടെ ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചു; അബദ്ധത്തിൽ പറ്റിയതെന്ന് നഴ്സ്, സസ്പെൻഷൻ

ഇൻഡോർ: ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ ‘അബദ്ധത്തിൽ’ മുറിച്ചുമാറ്റിയ സർക്കാർ ആശുപത്രി നഴ്സിനെ സസ്പെൻഡ് ചെയ്തു. കുത്തിവയ്പിനായി കുഞ്ഞിന്റെ കയ്യിൽ ഘടിപ്പിച്ച കാനുല കത്രികകൊണ്ടു മുറിച്ചെടുക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നഴ്സിന്റെ വിശദീകരണം. അറ്റുപോയ വിരൽ തുന്നിച്ചേർത്തു.

സർക്കാർ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രമായ മഹാരാജാ യശ്വന്ത്റാവു ആശുപത്രിയിൽ ബുധനാഴ്ചയാണു സംഭവം. ഏതാനും മാസം മുൻപ് 2 നവജാതശിശുക്കൾ എലി കടിച്ചുമരിച്ച സംഭവത്തെത്തുടർന്ന് വാർത്തകളിൽ ഇടം നേടിയതാണ് 3,000 കിടക്കകളുള്ള ഈ ആശുപത്രി.

ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. അശ്രദ്ധയുടെ പേരിൽ നഴ്സിനെ സസ്പെൻഡ് ചെയ്യുകയും 3 സീനിയർ നഴ്സുമാരുടെ ഒരു മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തതായി ആശുപത്രി ഡീൻ ഡോ.അരവിന്ദ് ഗംഗോരിയ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല നിർദേശം നൽകി.

Share
error: Content is protected !!