സേവ് ബോക്സ് ആപ്പിൽ പണമിടപാടുണ്ടോ?; ഇ.ഡിയുടെ ചോദ്യമുനയിൽ ജയസൂര്യ
കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഉണ്ടോ എന്നുമാണ് ഇ.ഡി പരിശോധിക്കുന്നത്.
സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരിൽ കോടികൾ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക് റഹീം.
ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് ഇത്തരത്തിൽ ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണെന്നായിരുന്നു 2019ൽ ആരംഭിക്കുമ്പോഴുള്ള പ്രചാരണം. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒട്ടേറെ പേരാണ് ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കൽ, ആമസോൺ മാതൃകയിലുള്ള സേവ് ബോക്സ് എക്സ്പ്രസ് എന്ന ഡെലിവറി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപം ശരിയാക്കൽ, ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ ഏജൻസി ആരംഭിക്കൽ തുടങ്ങി ഒട്ടേറെ പദ്ധതികളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് സ്വാതിക് ആളുകളിൽനിന്ന് പിരിച്ചത് എന്നായിരുന്നു ആരോപണം.
25,000 രൂപ നിക്ഷേപിച്ചാൽ മാസം 5 ലക്ഷം രൂപയുടെ വരുമാനം പോലുള്ള വാഗ്ദാനങ്ങളും ഇയാൾ നടത്തിയിരുന്നു. എന്നാൽ ലാഭമൊന്നും കിട്ടാതെ വന്നതോടെ പരാതികൾ പുറത്തുവന്നു തുടങ്ങി. ഇതിന്റെ പിന്നാലെ 2023ൽ ഇയാള് അറസ്റ്റിലാവുകയും ചെയ്തു. ഈ കേസാണ് ഇപ്പോൾ ഇ.ഡി അന്വേഷിക്കുന്നതും.
ചലച്ചിത്ര മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്വാതിക് ഇതിന്റെ മറവിലും തട്ടിപ്പ് നടത്തിയെന്ന് പരാതിയുണ്ട്. ചലച്ചിത്ര പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും ഉപയോഗിച്ചു. രണ്ട് ചിത്രങ്ങളിൽ അഭിനയിക്കുകയും ഒരു ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാവുകയും ചെയ്തു. ഒട്ടേറെ സിനിമ പ്രവർത്തകർക്ക് സ്വാതികുമായി ബന്ധമുണ്ടെങ്കിലും ജയസൂര്യ ബ്രാൻഡ് അംബാസിഡറിനെ പോലെ പ്രവർത്തിച്ചിരുന്നു എന്ന് ഇ.ഡി പരിശോധിക്കുന്നുണ്ട്. സ്വാതികുമായുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 24നും ഇ.ഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു.


