ഒന്നിച്ചിരുന്ന് മദ്യപിച്ചു, ഭര്‍ത്താവിന്റെ തലയില്‍ പത്തുതവണ കോടാലികൊണ്ട് ആഞ്ഞുവെട്ടി

ഭര്‍ത്താവിനെ കോടാലികൊണ്ട് തലയില്‍ പത്തിലേറെത്തവണ ആഞ്ഞുവെട്ടി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ തിക്രയിലാണ് സംഭവം. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. 

ടൈല്‍സ്‌പണി ചെയ്യുന്ന 45കാരനായ പപ്പുവാണ് ഭാര്യയുടെ ക്രൂരതയ്ക്കിരയായത്. ഇരുവരും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം തര്‍ക്കമുണ്ടാവുകയും പിന്നാലെ ആക്രമണം നടത്തുകയുമായിരുന്നു. ആക്രമണത്തിനു പിന്നാലെ പപ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പപ്പുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

കോടാലി ഉപയോഗിച്ച് പത്ത് തവണയെങ്കിലും പപ്പുവിന്റെ തലയില്‍ ആഞ്ഞുവെട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്റെ മരണം ബോധ്യപ്പെട്ടതോടെ നാലുവയസുകാരനായ മകനേയും കൊണ്ട് ഇവര്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു. കൊലപാതകം നടന്ന സമയത്ത് കുട്ടിയെ മുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.  ഏകദേശം രണ്ടു മണിക്കൂറോളം നീണ്ട വാക്കുതര്‍ക്കത്തിനൊടുവിലാണ് വീരാംഗന പപ്പുവിനെ ആക്രമിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

2019ലാണ് പപ്പുവും വീരാംഗനയും തമ്മിലുള്ള വിവാഹം നടന്നതെന്ന് അമ്മ ബിതോള ദേവി പറയുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും തമ്മില്‍ വലിയ വഴക്കുകളും പ്രശ്നങ്ങളും ഉണ്ടായിരുന്നെന്നും ബിതോള ദേവി പൊലീസിനോട് പറഞ്ഞു. പത്തിലേറെ മാരകമായ മുറിവുകളാണ് പപ്പുവിന്റെ തലയില്‍ കണ്ടെത്തിയത്. കോടാലി കൊണ്ടുമാത്രമല്ല അരപ്പുകല്ലുകൊണ്ടും പപ്പുവിനെ വീരാംഗന ആക്രമിച്ചതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. 

Share
error: Content is protected !!