റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ നാളെ ഇന്ത്യയിൽ; അഞ്ച് ലേയർ സുരക്ഷാ വലയം ഒരുക്കി ഡൽഹി
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഞ്ച് ലെയർ സുരക്ഷാ വലയം ഒരുക്കി കേന്ദ്ര സർക്കാർ. ഇന്ത്യ–റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ നാളെയാണ് വ്ളാഡിമിര്‍ പുടിൻ ഇന്ത്യയിലെത്തുന്നത്.
ഡൽഹി പോലീസും എൻഎസ്ജി ഉദ്യോഗസ്ഥരും ചേർന്ന് പുടിന്റെ സൈനിക വ്യൂഹം കടന്നുപോകുന്ന എല്ലാ വഴികളും അണുവിമുക്തമാക്കും. കൺട്രോൾ റൂം സജ്ജീകരിക്കുകയും പ്രത്യേക ഡ്രോണുകൾ വിന്യസിക്കുകയും ചെയ്യും.
റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിലെ ഉയർന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡിലെ ഉന്നത കമാൻഡോകൾ, സ്നൈപ്പർമാർ എന്നിവർ സുരക്ഷ ഒരുക്കും.
ഡ്രോണുകൾ, ജാമറുകൾ, എ ഐ നിരീക്ഷണം, മുഖം തിരിച്ചറിയൽ ക്യാമറ തുടങ്ങിയ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിക്കും. റഷ്യയിൽ നിന്നുള്ള നാല് ഡസനിലധികം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
പുടിന് യാത്ര ചെയ്യാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായ അത്യാഡംബരങ്ങൾ നിറഞ്ഞ ലിമോസിൻ ഓറസ് സെനറ്റ് കാർ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. മോസ്കോയിൽ നിന്ന് വിമാനമാർഗമാണ് സെനറ്റ് കൊണ്ടുവന്നത്.
’ചക്രങ്ങളിൽ ഒരു കോട്ട’ എന്ന് വിശേഷിപ്പിക്കപ്പെട സെനറ്റ്, റഷ്യൻ വാഹന നിർമ്മാതാക്കളായ ഓറസ് മോട്ടോഴ്സ് വികസിപ്പിച്ചെടുത്ത പൂർണ്ണ വലുപ്പത്തിലുള്ള ആഡംബര ലിമോസിൻ ആണ്. 2018ലാണ് ഈ കാർ അവതരിപ്പിച്ചത്. ഈ വർഷം ആദ്യം ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയോടൊപ്പം റഷ്യൻ പ്രസിഡന്റ് സെനറ്റിൽ സഞ്ചരിച്ചിരുന്നു.
നാളെ വൈകുന്നേരം ഡൽഹിയിൽ എത്തുന്ന വ്ലാദിമിർ പുടിന് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകും. തുടർന്ന് രാജ്ഘട്ടിലെ മഹാത്മാ ഗാന്ധിയുടെ സ്മാരകം സന്ദർശിച്ച ശേഷം ഹൈദരാബാദ് ഹൗസിലെ ഉച്ചകോടിയിലും ഭാരത് മണ്ഡപത്തിലെ പരിപാടിയിലും പുടിൻ പങ്കെടുക്കും.


