വീട്ടിലെത്തിച്ച് കാമുകിയെ കൊലപ്പെടുത്തി; പിന്നാലെ യുവാവിന്റെ ആത്മഹത്യ

പുണെ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ ഗണേഷ് കാലെ (21) ആണ് പെൺസുഹൃത്ത് ദിവ്യ നിഗോട്ടിനെ (20) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഇരുവരും തമ്മിലുണ്ടായ ചെറിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. പുണെയിലെ റൂബി ഹാൾ ക്ലിനിക്കിലെ ജീവനക്കാരാണ് ഇവർ. ഗണേഷ് ടെക്നീഷ്യനായും ദിവ്യ നഴ്സ് ആയും ജോലി ചെയ്തുവരികയായിരുന്നു. 

ദിവ്യ നിഗോട്ടിനെ കാണാനില്ലെന്നു കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് ഗണേഷിന്റെ സംഗംവാഡിയിലുള്ള വീട്ടിൽ ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഗണേഷിന്റെ മൃതദേഹം തലേഗാവ് റെയിൽവേ ട്രാക്കിനു സമീപത്തു നിന്നാണ് കണ്ടെടുത്തത്.

ദിവ്യയുടെ ശരീരത്തിൽ ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Share
error: Content is protected !!