മദീന ബസ് അപകടം; കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ, വെന്തുമരിച്ച 42 പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയുടെ മോർച്ചറിയിൽ- കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

മദീന: മദീനയിലെ കിങ് ഫഹദ് ആശുപത്രിക്ക് ചുറ്റും കത്തിക്കരിഞ്ഞ് മൃതദേഹങ്ങൾ. ഇന്നലെ രാത്രി മദീനക്ക് സമീപം ടാങ്കറുമായി കൂട്ടിയിടിച്ച് വെന്തുമരിച്ച 42 പേരുടെയും മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിലുണ്ട്.

തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരിക്കുകയാണ് മൃതദേഹങ്ങളിൽ ഭൂരിഭാഗവും. ഇന്നലെ രാത്രി അപകടം സംഭവിച്ച് ഏതാനും നിമിഷങ്ങൾക്കകം തന്നെ സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു.

എന്നാൽ അപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 25-കാരനായ അബ്ദുല്‍ ഷുഐബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. സൗദിയിലെ ദാരുണ അപകടത്തിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ അടിയന്തര സഹായങ്ങൾ ഉറപ്പാക്കി. അപകടത്തിൽ 42 പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

മരിച്ചവരിൽ ഭൂരിഭാഗവും തെലുങ്കാന സംസ്ഥാനത്തുനിന്നുള്ള ഉംറ തീർഥടകരാണ്. മക്കയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്ന തീർഥാടകരുടെ ബസാണ് സൗദി സമയം രാത്രി 11 മണിയോടെ അപകടത്തിൽപ്പെട്ടത്. 42 പേർ മരിച്ചതായാണ് പ്രാഥമിക റിപോർട്ടുകൾ. ഈ സാഹചര്യത്തിൽ, അപകടത്തിൽ ദുരിതത്തിലായവർക്ക് ആശ്വാസമായി അധികൃതർ ശക്തമായ ഇടപെടലാണ് നടത്തുന്നത്.

തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് വിവരങ്ങൾ ശേഖരിക്കാൻ അധികൃതർക്ക് കർശന നിർദേശം നൽകുകയും ചെയ്തു. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി ഉടൻ തന്നെ റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡിസിഎം) അബു മാതെൻ ജോർജുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി.

മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോടും കേന്ദ്ര സർക്കാരിനോടും അഭ്യർഥിച്ചിട്ടുണ്ട്.

∙ ജിദ്ദ കോൺസുലേറ്റിന്റെ അടിയന്തര സഹായകേന്ദ്രം
ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും സഹായത്തിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചു.  മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവരുടെ ചികിത്സാ സഹായത്തിനുമുള്ള ഫോളോ-അപ്പ് നടപടികൾ എംബസിയുടെയും കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

ബന്ധപ്പെടേണ്ട ഹെൽപ് ലൈൻ നമ്പർ: 
8002440003 (ടോൾ ഫ്രീ)
0122614093, 0126614276, 0556122301 (വാട്സ് ആപ്പ്)

Share
error: Content is protected !!