ജിസാനിലെ ‘വെളുത്ത സ്വർണം’; മരുഭൂമിയിൽ നൂറുമേനി വിളവുമായി എള്ളു കൃഷി
ജിസാൻ: മരുഭൂമിയിൽ നൂറുമേനി വിളവുമായി എള്ളു കൃഷി. സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ മരുഭൂമിയിലാണ് എള്ള് സമൃദ്ധമായി വിളയുന്നത്. സമൃദ്ധമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ, ഭൂഗർഭജലം, മഴ എന്നിവയാണ് ജിസാനിലെ കൃഷി സമൃദ്ധിക്ക് കാരണം. എള്ളിന് പുറമെ നിരവധി വിളകളും വൃക്ഷങ്ങളുമെല്ലാം കൊണ്ട് ജിസാൻ മേഖല സമ്പന്നമാണ്. പരമ്പരാഗത കൃഷിയും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിപ്പിച്ചാണ് ജിസാനിലെ കർഷകർ നേട്ടം കൊയ്യുന്നത്.
നിരവധി കൃഷികളുണ്ടെങ്കിലും ജിസാനിലെ ഏറ്റവും ശ്രദ്ധേയമായ കൃഷി എള്ള് (ജല്ജലാൻ) ആണ്. ജിസാനിലെ പാരമ്പര്യത്തിന്റെ അഭിമാനം കൂടിയാണ് എള്ള്. സ്വർണധാന്യം എന്നാണ് എള്ളിനെ ജിസാനികൾ വിളിക്കുന്നത്. ഈ മേഖലയിലെ 6,400 ഹെക്ടർ വിസ്തൃതിയിലാണ് എള്ള് കൃഷി ചെയ്യപ്പെടുന്നത്. മൂന്നു മുതൽ നാലു മാസത്തിനകം വിളവെടുക്കാൻ കഴിയും.
വിളവെടുപ്പ് ആഘോഷമായാണ് ജിസാനിൽ കർഷകർ ആചരിക്കുന്നത്. ഉച്ചതിരിഞ്ഞുള്ള നേരത്താണ് ‘നഫൽ’ എന്ന വിളവെടുപ്പ് ആരംഭിക്കുന്നത്. കറ്റകളാക്കി അടുക്കി വച്ച ശേഷം വിത്തുകൾ വേർതിരിച്ച് ശുദ്ധീകരിച്ച് ചാക്കുകളിൽ സംഭരിക്കുന്നു. ജിസാൻ പ്രദേശത്ത് പ്രതിവർഷം 64,22,000 കിലോഗ്രാം എള്ള് ഉൽപാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ശുദ്ധിയും സമൃദ്ധമായ പ്രകൃതിദത്ത എണ്ണയാലും പ്രശസ്തമാണ് ജിസാനിലെ എള്ള്. പാചകത്തിനും ചികിത്സക്കുമായി ഉപയോഗിക്കുന്ന ‘സലീത്’ എന്ന പ്രശസ്തമായ എള്ളെണ്ണയും ഇവിടെയാണ് ഉൽപാദിപ്പിക്കുന്നത്.
ഇരുണ്ട നിറത്തിലുള്ള എള്ള് കരൾ സംബന്ധമായ പ്രശ്നങ്ങളും തലചുറ്റലും മാറാനും മുലയൂട്ടുന്ന അമ്മമാരുടെ പാൽവർധനക്കും സഹായിക്കുമെന്നാണ് വിശ്വാസം. ത്വക്ക് ആരോഗ്യം, ജീർണ്ണശക്തി, കാഴ്ചശക്തി, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഇത് പ്രയോജനപ്പെടുന്നു. ജിസാനിലെ എള്ള് ഒരു സാധാരണ കൃഷി മാത്രമല്ല. അത് ഓരോ സീസണിലും പുതുതായി പിറക്കുന്ന ഒരു പാരമ്പര്യകഥയാണ്. മണ്ണിന്റെ ഉദാരതയും പുരാതന പൈതൃകവും തലമുറകളുടെ ഓർമകളും കൂട്ടിച്ചേർന്ന ഒരു പൈതൃകം — അതാണ് ജിസാനിലെ ‘വെളുത്ത സ്വർണം’.


