12 വയസുകാരന് ക്രൂരമർദനം, തല ഭിത്തിയിലിടിപ്പിച്ചു, ശരീരത്തിലാകെ മുറിപ്പാടുകൾ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.

കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആൺ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്. കുട്ടി അമ്മക്കൊപ്പം കിടക്കുന്നതിൽ പ്രകോപിതനായിട്ടാണ് ആൺസുഹൃത്ത് ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്. അമ്മയുടെ ആൺസുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ബാത്റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു.

അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപിക്കുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പൊലിസ് വ്യക്തമാക്കുന്നു. കേസിൽ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആൺസുഹൃത്ത് രണ്ടാം പ്രതിയാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇരുവരും അറസ്റ്റിലായിട്ടുണ്ട്.

Share
error: Content is protected !!