8 അവയവങ്ങൾ ദാനം ചെയ്തു; റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും

കോട്ടയം: കോട്ടയം പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. നവംബർ അഞ്ചിന് ഭർത്താവിന്‍റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോഴാണ് കാർ ഇടിച്ച് അപകടമുണ്ടായത്. കാർ ഉടമ അപകടശേഷം കാർ നിർത്താതെ പോയി. പിന്നീട് കാര്‍ ഉടമയെ കണ്ടെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിലാണ്.

രാജ്യത്തിന് തന്നെ മാതൃകയായി കോട്ടയം മെഡിക്കല്‍ കോളേജ്
അതേസമയം, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി മാറിയത് കഴിഞ്ഞ മാസമാണ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി. ഡല്‍ഹി എയിംസിന് ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവച്ചതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്.

ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയത് പ്രശസ്ത കാര്‍ഡിയോ തൊറാസിക് വിദഗ്ധനും സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. രാജീവനുമാണ്. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്‍. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. 8 അവയവങ്ങളാണ് ദാനം ചെയ്തത്.

Share
error: Content is protected !!