സ്വന്തം വീടിനു നേരെ വെടിയുതിർത്ത് കുട്ടി; കാറിലെത്തിയവർ അക്രമം നടത്തിയെന്ന് മൊഴി, അന്വേഷണത്തിൽ ട്വിസ്റ്റ്
കാസർകോട്: ഉപ്പളയിൽ സ്വന്തം വീടിന് നേരെ വെടിയുതിർത്ത പതിനാലുകാരൻ പിടിയിൽ. വെടിവയ്ക്കാനുപയോഗിച്ച എയർഗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പുണ്ടായ സമയത്ത് പതിനാലുകാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റു രണ്ടു മക്കളും പുറത്തു പോയിരുന്നു. വെടിവയ്പ്പുണ്ടായെന്ന കാര്യം കുട്ടിയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. സിസിടിവി പരിശോധിച്ച പൊലീസിന് സംഭവ സമയത്ത് കാർ വന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ ദുരൂഹത തോന്നിയതോടെ കുട്ടിയെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയർ ഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിച്ചു. എന്നാൽ എന്തിനാണ് വെടിവച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. തുടർ നടപടികളെക്കുറിച്ച് പൊലീസ് ആലോചിക്കുകയാണ്.
ഉപ്പള ദേശീയപാതയ്ക്കു സമീപം ഹിദായത്ത് ബസാറിൽ പ്രവാസിയുെട വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പുണ്ടായത്. മുകൾനിലയിൽ ബാൽക്കണിയിലെ ചില്ലു തകർന്നു. 5 പെല്ലറ്റുകൾ ബാൽക്കണിയിൽനിന്നു കണ്ടെടുത്തു. ശബ്ദംകേട്ടു നോക്കിയപ്പോൾ കാറിലെത്തിയവരെ കണ്ടെന്നും നാലുപേരാണു കാറിലുണ്ടായിരുന്നതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തി.


