യുഎസിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതി ജയിലിൽ മരിച്ചു; കൊലപ്പെടുത്തിയത് 4 മക്കൾ ഉൾപ്പെടെ 13 പേരെ

പെൻസിൽവേനിയ: യുഎസിലെ ഏറ്റവും കുപ്രസിദ്ധനായ കൂട്ടക്കൊലക്കേസ് പ്രതി ജോർജ് ബാങ്ക്സ് (83) പെൻസിൽവേനിയയിലെ ജയിലിൽ മരിച്ചു. 43 വർഷം മുൻപ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊലക്കേസിലെ പ്രതിയാണ് മുൻ സൈനികനായ ജോർജ് ബാങ്ക്സ്. വിൽക്സ്–ബാരിയിൽ സ്വന്തം മക്കൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ 1982 മുതൽ തടവുശിക്ഷ അനുഭവിക്കുകയാണ്.

1982 സെപ്റ്റംബർ 25ന് പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് രാത്രി വൈകി വീട്ടിലെത്തിയ ഇയാൾ ഒരു വയസ്സ് മുതൽ 6 വയസ്സ് വരെ പ്രായമുള്ള 4 മക്കൾ ഉൾപ്പെടെ 5 കുട്ടികളെയും 4 സ്ത്രീകളെയും വെടിവച്ചു കൊന്നു. തുടർന്ന് സൈനിക യൂണിഫോം ധരിച്ച് തോക്കുമായി പുറത്തിറങ്ങി. സമീപത്തെ വീട്ടിൽനിന്നിറങ്ങിയ 4 കൗമാരക്കാർക്കുനേരെ നിറയൊഴിച്ചു. ഇതിൽ ഒരാൾ മരിച്ചു. പിന്നീട് കാർ മോഷ്ടിച്ച് പാർക്കിലേക്കു പോയി. അവിടെ വച്ച് ഭാര്യ, മറ്റൊരു മകൻ എന്നിവർ ഉൾപ്പെടെ 4 പേരെ വെടിവച്ചുകൊന്നു.

സംഭവത്തിനുശേഷം ഭാര്യവീട്ടിലെത്തിയ ഇയാളെപ്പറ്റി ഭാര്യയുടെ അമ്മ പൊലീസിൽ അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ പ്രതി പിന്നീടു കീഴ‍ടങ്ങി. പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും മനോരോഗമാണെന്നു ചൂണ്ടിക്കാട്ടി മേൽക്കോടതി ജീവപര്യന്തം ജയിൽശിക്ഷയാക്കി.

Share
error: Content is protected !!