ഇന്ത്യ മുഴുവൻ ബി.എസ്.എൻ.എൽ 5G സേവനങ്ങൾ 6-8 മാസങ്ങൾക്കകം; വരുമാനത്തിൽ കുതിപ്പ്
ബിസിനസിൽ ഒരു തിരിച്ചു വരവിന് ബി.എസ്.എൻ.എൽ ശ്രമിക്കാൻ തുടങ്ങിയിട്ട് നാളുകളായി. സമീപകാലങ്ങളിലായി അതിന്റെ ഫലങ്ങൾ കണ്ടു തുടങ്ങിയിട്ടുമുണ്ട്. ഇപ്പോഴിതാ ലക്ഷ്യമിട്ട വരുമാനത്തിന്റെ 93 ശതമാനവും കമ്പനി നേടിയിരിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ 5,347 കോടി രൂപയാണ് ബി.എസ്.എൻ.എൽ വരുമാനം നേടിയിരിക്കുന്നത്. അടുത്ത 6-8 മാസങ്ങളിൽ ഇന്ത്യയിലുടനീളം 5G സേവനങ്ങൾ ലഭ്യമാക്കും. ബി.എസ്.എൻ.എല്ലിന്റെ കുതിപ്പ് സ്വകാര്യ മേഖലയിലെ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾക്ക് വെല്ലുവിളിയാകാനുള്ള സാധ്യതകളാണ് തെളിയുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ആകെ വരുമാനം 11,134 കോടി രൂപയാണ്. ബി.എസ്.എൻ.എൽ 5,740 കോടി രൂപയാണ് വരുമാനമായി ലക്ഷ്യമിട്ടിരുന്നത്. നടപ്പ് സാമ്പത്തിക വർഷം മുഴുവനായി, 27,500 കോടി രൂപയുടെ വരുമാനമാണ് ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യം.
ടെലികോം കമ്പനികളെ സംബന്ധിച്ച് ഒരു ഉപയോക്താവിൽ നിന്ന് ശരാശരി എത്ര രൂപ വരുമാനം ലഭിക്കുന്നു (Average Revenue Per User -ARPU) എന്ന കണക്ക് പ്രധാനമാണ്. ഇവിടെയും ബി.എസ്.എൻ.എൽ നേട്ടമുണ്ടാക്കി.
2025 സെപ്റ്റംബർ പാദത്തിൽ ARPU 91 രൂപ എന്ന നിലവാരത്തിലാണ്. തൊട്ടു മുമ്പത്തെ ജൂൺ പാദത്തിലെ 81 രൂപയേക്കാൾ 12% വർധനയാണിത്. കേരളം,മഹാരാഷ്ട്ര, കിഴക്കൻ ഉത്തർപ്രദേശ്, ആൻഡമാൻ & നിക്കോബാർ, ജമ്മു & കശ്മീർ എന്നിവിടങ്ങളിൽ ARPU 214 രൂപ എന്ന തോതിൽ മികച്ച നിലയിലാണ്.അതേ സമയം മധ്യപ്രദേശ്, ജാർഖണ്ഡ്, കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിലെ ARPU 60 രൂപ നിലവാരത്തിലേക്ക് താഴ്ന്നു നിൽക്കുന്നുമുണ്ട്.
5G സേവനങ്ങൾ ഉടൻ
കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. അടുത്ത 6 മുതൽ 8 മാസങ്ങൾക്കകം ബി.എസ്.എൻ.എൽ 5G യിലേക്ക് ചുവടുമാറ്റം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
“മുമ്പ് സാംസങ്, നോക്കിയ, സോണി എറിക്സൺ അടക്കമുള്ള കമ്പനികൾ 4G സങ്കേതങ്ങളുമായി ബന്ധപ്പെട്ട് ആധിപത്യം നേടിയിരുന്നു. എന്നാൽ തദ്ദേശീയമായി 4G സങ്കേതങ്ങൾ വികസിപ്പിച്ച ചുരുക്കം ചില രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യ നടന്നു കയറി. ഇന്ന് ഇന്ത്യയ്ക്ക് നമ്മുടേതായ 4G സ്റ്റാൻഡേർഡ് സ്വന്തമായിട്ടുണ്ട്. അതേ സമയം നാം വിശ്രമിക്കാൻ പോകുന്നില്ല. അടുത്ത 6-8 മാസങ്ങൾക്കകം രാജ്യത്തെ 4G ടവറുകൾ 5G നെറ്റ് വർക്കുകളിലേക്ക് അപ്ഗ്രേഡ് ചെയ്യും. എൻഡ്-ടു-എൻഡ് 5G സേവനങ്ങൾ ഇന്ത്യയുടെ മുക്കിലും, മൂലയിലും നൽകാൻ ബി.എസ്.എൻ.എൽ പ്രാപ്തമാകും”- കേന്ദ്ര മന്ത്രി പറഞ്ഞു.


