വിവാഹം കഴിഞ്ഞ് 24 വർഷങ്ങൾ; ‘ഹണിമൂൺ’ യാത്രയിലാണ് നടന് നിയാസ് ബക്കറും ഭാര്യ ഹസീനയും
വിവാഹം കഴിഞ്ഞ് 24 വർഷങ്ങൾക്കിപ്പുറം ആദ്യത്തെ ‘ഹണിമൂൺ’ യാത്രയിലാണ് നടന് നിയാസ് ബക്കറും ഭാര്യ ഹസീനയും . തങ്ങളുടെ ജീവിതയാത്രയിലെ ഈ മധുര നിമിഷം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. സാമ്പത്തിക പ്രയാസങ്ങൾ കാരണം വിവാഹശേഷം ഹണിമൂൺ യാത്രയ്ക്ക് പോകാൻ കഴിയാതിരുന്ന എല്ലാ ദമ്പതിമാർക്കും ഇതൊരു പ്രചോദനമാകട്ടെ എന്നും അദ്ദേഹം കുറിച്ചു.
ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂർ നാട്ടുകൂട്ടത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചപ്പോഴാണ് നിയാസ് ബക്കർ ഭാര്യ ഹസീനയേയും ഒപ്പം കൂട്ടിയത്. വിവാഹം കഴിഞ്ഞ സമയത്ത് ഒരു ഹണിമൂൺ യാത്ര സാധ്യമാക്കാൻ മാത്രം സാമ്പത്തിക ശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന തനിക്കില്ലായിരുന്നു എന്ന് നിയാസ് ബക്കർ കുറിപ്പിൽ പറയുന്നു.
‘ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേയ്ക്കാണ്. വിവാഹശേഷം ഹണിമൂൺ ട്രിപ്പ് പോകാൻ കഴിയാത്ത പാവം ദമ്പതികളിൽ ഞങ്ങളും ഉൾപ്പെടും. ജീവിതത്തിന്റെ അത്യാവശ്യങ്ങൾ നിവർത്തിക്കാനുള്ള ജീവിതയാത്രയിൽ ഒരു ഹണിമൂൺ യാത്ര നിവർത്തിച്ചു കൊടുക്കാനുള്ള സാമ്പത്തിക ശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭർത്താവായ എനിക്ക് അന്നുണ്ടായിരുന്നില്ല. അത്യാവശ്യം അല്ലലൊക്കെ തീർന്നപ്പോൾ മക്കളുമൊത്ത് ചില യാത്രകൾ പോയി സങ്കടം തീർത്തു.
വിവാഹശേഷം 24 വർഷം കഴിഞ്ഞ് എന്റെ മകളുടെ വിവാഹത്തിന് ശേഷമാണ്, ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു ലേറ്റസ്റ്റ് ട്രിപ്പ് തന്നെയായിരുന്നു. ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂൺ ട്രിപ്പ് ഇടയ്ക്കൊക്കെ ഞങ്ങൾ ഓർക്കാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങൾക്കത് പ്രിയപ്പെട്ട യാത്രകളിലൊന്ന് തന്നെയാണ്. മോളും മോനും സ്വന്തം ചിറകിൽ പറക്കാൻ തുടങ്ങിയിരിക്കുന്നു . ഇപ്പോൾ ഞങ്ങൾ തനിച്ചാണ്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ എനിക്കും മക്കൾക്കും വേണ്ടി മാത്രം ജീവിച്ച അവൾക്ക് ഇനി അടുക്കളയിൽ നിന്ന് ഒരു മോചനം വേണ്ടേ.
ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂർ നാട്ടുകൂട്ടത്തിന്റ ഇത്തവണത്തെ ക്രിക്കറ്റ് ലീഗ് സീസൺ 6 ജഴ്സി ലോഞ്ചിങ് പ്രോഗ്രാമിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോൾ ഹസീനയേയും കൂട്ടി. ദൈവം അനുഗ്രഹിച്ചാൽ കഴിയാവുന്നത്ര ഇനിയുള്ള യാത്രകൾ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളെ പോലെ ഹണിമൂൺ ട്രിപ്പ് നഷ്ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാർക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാർഥന. ഒരു പുനർചിന്തനം.’–നിയാസ് ബക്കർ കുറിച്ചു.


