‘ഇത്തവണ ജമാഅത്തെ ഇസ്ലാമിയില്ല’: താമരശ്ശേരിയിലെ പ്രതിഷേധത്തില്‍ പരിശീലനം ലഭിച്ച SDPI ക്രിമിനലുകൾ നുഴഞ്ഞുകയറി കലാപം നടത്തിയെന്ന് സിപിഎം

കോഴിക്കോട്: കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യസംസ്‌കരണ പ്ലാന്റിനുനേരേ നടന്ന സമരം അക്രമാസക്തമായതിന് പിന്നില്‍ എസ്ഡിപിഐക്കാരാണെന്ന്‌ സിപിഎം.
.
ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നുവെന്നും സിപിഎം ആരോപിച്ചു.
.
‘കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുര്‍ഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു. പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ചൊവ്വാഴ്ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്ഡിപിഐ ക്രിമിനലുകളാണ്. നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും’സിപിഎം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
.
പൊതുജന കൂട്ടായ്മയിൽ രൂപംകൊണ്ട ‘മെക് 7 വ്യായാമം’ പോലെയുള്ള ജനകീയ സംരംഭങ്ങളെ പോലും വർഗ്ഗീയവൽക്കരിച്ച് സംഘ് പരിവാർ അജണ്ടക്ക് സഹായകമാകുന്ന രീതിയിൽ ജമാഅത്തെ ഇസ്ലാമിയുടെ തലയിൽ കെട്ടിവെക്കുന്ന സമീപനമാണ് സിപിഎം മുൻപ് സ്വീകരിച്ചിരുന്നത്. ഈ പ്രവണത വർദ്ധിച്ചതോടെ, ആരോപണങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കുകയും ചെയ്തു. ചില ഘട്ടങ്ങളിൽ പാർട്ടി പ്രവർത്തകർക്കിടയിൽ നിന്നുപോലും ഈ നിലപാടിനെതിരെ വിമർശനമുയർന്നിരുന്നു. ഇതോടെ, എന്ത് വന്നാലും ജമാഅത്തെ ഇസ്ലാമിയെ മാത്രം കുറ്റപ്പെടുത്തുന്ന രീതിക്ക് സമീപകാലത്ത് അയവ് വന്നിരുന്നു.  ഇതിനിടയിലാണ് ഇപ്പോൾ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ എസ്ഡിപിഐക്ക് നേരെ ആരോപണമുന്നയിച്ച് കൊണ്ട് സിപിഎം രംഗത്ത് വന്നിരിക്കുന്നത്.
.
അതേസമയം സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. മൂന്ന് എഫ്‌ഐആറുകളിലായി 361 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസ്. കേസില്‍ മൂന്ന് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

Share
error: Content is protected !!