മുംബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; മലയാളികുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ 6 മരണം, നിരവധി പേർക്ക് പരിക്ക്

മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട് സർക്ക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം.
.
മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നുണ്ട്. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണിവർ. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്.
.
പുലർച്ചെ നാലുമണിയോടെ തീയണയ്ക്കാനായി. മരിച്ച നാലാമത്തെയാൾ കമല ഹിരാൽ ജെയിൻ(84). പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

Share
error: Content is protected !!