പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ കോഴിക്കോട്ട് വൻ പ്രതിഷേധം; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിൽ
കോഴിക്കോട്: പാളയം മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം. കല്ലുംത്താംകടവിൽ പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാൻ മണിക്കൂറുകൾക്ക് മുമ്പാണ് പ്രതിഷേധം. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പത്ത് മണിക്കാണ് കല്ലുംത്താം കടവിൽ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
കോഴിക്കോടിന്റെ പൈതൃകമായ മാർക്കറ്റ് ഇവിടെനിന്ന് മാറ്റാൻ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം നടത്താനിരിക്കെ കരിദിനം ആചരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. പാളയം മാർക്കറ്റ് കല്ലുംത്താം കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് വ്യാപാരിവ്യവസായി സമിതിയുടെ പ്രകടനം കടന്നുപോയിരുന്നു. ഇതിനിടെയാണ് പ്രിതിഷേധക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായത്.
യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുംത്താംകടവിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഒരു കാരണവശാലും അങ്ങോട്ട് പോകുന്ന പ്രശ്നമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അത് കോർപ്പറേഷൻ കെട്ടിടമല്ല. കുത്തക ഭീമന് 35 വർഷത്തെ കാലാവധിക്കാണ് കൊടുത്തിരിക്കുന്നത്. വാടകയും കച്ചവടക്കാരേയും നിശ്ചയിക്കുന്നത് കുത്തക ഭീമന്മാരണെന്നും പ്രതിഷേധക്കാർ പറയുന്നു.


