ഗർഭിണിയെ കാമുകൻ കുത്തി; കത്തിപിടിച്ചുവാങ്ങിയ ഭർത്താവ് കാമുകനെയും കുത്തി, രണ്ടുപേരും മരിച്ചു; പിന്നിൽ ത്രികോണ പ്രണയം
ന്യൂഡല്‍ഹി: ത്രികോണ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിനും കുത്തേറ്റിരുന്നു. മൂവരെയും യുവതിയുടെ സഹോദരന് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ് ചികിത്സയിലാണ്. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ശാലിനിയുടെ ഭർത്താവ് ആകാശാണ് ചികിത്സയിലുള്ളത്.
.
ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. പ്രണയ ബന്ധത്തിലുള്ള പ്രശ്നങ്ങളേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും റിക്ഷയില്‍ ഇരിക്കുകയായിരുന്നു ശാലിനിക്ക് നേരെയായി പിന്നീട് ആഷുവിന്റെ ആക്രമണം. ശാലിനിയെ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
.
ശാലിനിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആകാശിനും കുത്തേറ്റു. തുടര്‍ന്നുണ്ടായ പിടിവലിയില്‍ ആകാശ് ആഷുവിനെ കീഴ്പ്പെടുത്തുകയും അതേ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തുടര്‍ന്ന് ശാലിനിയുടെ സഹോദരന് രോഹിത് മൂവരെയും ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ശാലിനിയെയും ആഷുവിനെയും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കുംമുന്നേ ഇരുവരും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിവാഹിതരും രണ്ട് കുട്ടികളുടെ മാതാപിതാക്കളുമാണ് ശാലിനിയും ആകാശും. ഇരുവരും കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ വീണ്ടും ഒരുമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ആകാശുമായി അകന്നുകഴിഞ്ഞ നാളുകളില്‍ ശാലിനി ഡല്‍ഹിക്ക് പുറത്ത് ആഷുവുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ശാലിനി ഭര്‍ത്താവിന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോയത് ആഷുവിനെ പ്രകോപിപ്പിച്ചു. ശാലിനിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്നടക്കം ഇയാള്‍ അവകാശപ്പെട്ടിരുന്നുവെന്ന് പോലീസ് അറിയിച്ചു.
.
ആഷുവിന്റെയും ആകാശിന്റെയും പേരില്‍ മുന്‍പ് ക്രിമിനല്‍ കേസുകളുണ്ട്. ശാലിനിയുടെ അമ്മ ഷീലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.


