250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, ട്രേഡിങ് എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ്; 3 പ്രതികൾ കൂടി പിടിയിൽ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പു കേസിലെ 3 പ്രതികൾ കൂടി പൊലീസ് പിടിയിൽ. എറണാകുളം കടവന്ത്ര കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ 25 കോടി രൂപ തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് സ്വദേശികളായ 3 പേർ കൂടി പിടിയിലായത്. നേരത്തെ കൊല്ലം സ്വദേശിയായ സുജിത ഈ കേസിൽ അറസ്റ്റിലായിരുന്നു. കൊടുവള്ളി പറമ്പത്തായിക്കുളങ്ങര വീട്ടിൽ പി.കെ.റഹീസ് (39), അരക്കൂർ വളപ്പിൽ വീട്ടിൽ വി.അൻസാർ (39), പന്തീരാങ്കാവ് നരിക്കുന്നിമേത്തേൽ സി.കെ.അനീസ് റഹ്മാൻ (25) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസും സൈബർ പൊലീസും ചേർന്ന് പിടികൂടിയത്.
.
ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ വ്യവസ്ഥയിൽ തരപ്പെടുത്തി ഇവയിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഇവർ ഇടനിലക്കാർ മാത്രമല്ലെന്നും കുറ്റകൃത്യത്തിൽ കൃത്യമായ പങ്കുവഹിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഇടപാടുകളുടെ ഭാഗമായി 3.5 ലക്ഷം രൂപ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. ഇവരിൽ നിന്ന് 250 സിം കാർഡുകൾ, 40 ബാങ്ക് അക്കൗണ്ടുകൾ, 40 മൊബൈൽ ഫോണുകൾ, ഒട്ടേറെ ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് മുറി വാടകയ്ക്ക് എടുത്ത് ട്രേഡിങ് എന്ന വ്യാജേനെയായിരുന്നു ഇവരുടെ ഓപ്പറേഷൻ. നാട്ടുകാരെയടക്കം വിശ്വസിപ്പിച്ചിരുന്നത് തങ്ങൾ ട്രേഡിങ് നടത്തുന്നു എന്നും അതുവഴി നല്ല വരുമാനം ഉണ്ടാക്കുന്നു എന്നുമാണ്. അക്കൗണ്ടുകളുടെ ചുമതല റഹീസിനും സിം കാർഡുകളുടേത് അൻസാറിനുമായിരുന്നു. ഇരുവരുടേയും സുഹൃത്താണ് അനീസ് റഹ്മാൻ. താൻ ട്രേഡിങ് പഠിക്കുന്നു എന്നാണ് അനീസ് റഹ്മാൻ പുറത്തു പറഞ്ഞിരുന്നത്.
.
പണം തട്ടിയെടുക്കുന്നതിൽ വലിയ ആസൂത്രണമടക്കം നടന്ന കേസാണിതെന്ന് പൊലീസ് പറയുന്നു. വലിയ പായ്ക്കറ്റുകളിലാണ് ഇവർക്ക് ഫോണുകളും സിം കാര്‍‍ഡുകളും അടക്കമുള്ളവ എത്തിയിരുന്നത്. ഇത് അയയ്ക്കുന്നത് ആരെന്നോ ശേഖരിക്കുന്നത് ആരെന്നോ ഇവരെ അറിയിക്കില്ല. ഇതുവരെ പൊട്ടിച്ചു പോലും നോക്കാത്ത ഒട്ടേറെ പായ്ക്കറ്റുകളും പരിശോധനയിൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച അക്കൗണ്ടുകളുടേയും മറ്റും പരിശോധന പൂർത്തിയായാൽ മാത്രമേ ഇവയിൽ എത്രയെണ്ണം മ്യൂൾ അക്കൗണ്ടുകളാണെന്നും എത്ര പേർ സജീവമായി ഉൾപ്പെട്ടിട്ടുണ്ട് എന്നും മനസിലാകൂ എന്ന് കമ്മീഷണർ പറഞ്ഞു.
.

നേരത്തെ അറസ്റ്റിലായ സുജിതയ്ക്ക് ഒന്നിലേറെ അക്കൗണ്ടുകളുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ വന്നു പോയതും തന്റെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് അയച്ചു നൽകുന്നതിലും സുജിതയ്ക്കും പങ്കുണ്ട് എന്നായിരുന്നു പൊലീസിന് മനസിലായത്. മാത്രമല്ല, കമ്മീഷൻ ഇനത്തിൽ പണം ലഭിക്കുന്നുണ്ടെന്നും പൊലീസിന് മനസിലായി. ഇതോടെയാണ് സുജിതയെ അറസ്റ്റ് ചെയ്യുന്നത്.

ക്യാപിറ്റാലിക്സ് എന്ന വെബ്സൈറ്റ് വഴിയാണ് 2023 മാർച്ച് മുതൽ 2025 ഓഗസ്റ്റ് വരെയുള്ള സമയത്ത് കൊച്ചി സ്വദേശിയിൽ നിന്ന് ഇവർ 25 കോടി രൂപ തട്ടിയെടുത്തത്. ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഇരട്ടി ലാഭമെന്നു വാഗ്ദാനം ചെയ്തായിരുന്നു രണ്ടു വർഷത്തിലേറെ സമയം കൊണ്ട് ഇവർ 25 കോടി രൂപ തട്ടിയെടുത്തത്. ഈ പണം വിദേശത്തേക്ക് അടക്കം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. 25 കോടി രൂപയിൽ 16 കോടി രൂപയും പോയിരിക്കുന്നത് ഹൈദരാബാദിലെ ഒരു അക്കൗണ്ടിലേക്കാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഈ അക്കൗണ്ട് ഉടമ സമാനമായ മറ്റൊരു കേസിൽപ്പെട്ട് ഇപ്പോൾ ജയിലിലാണ്. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. മലയാളികളും ഇതര സംസ്ഥാനക്കാരും വിദേശികളുമടങ്ങുന്ന വലിയ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് കരുതുന്നത്.

Share
error: Content is protected !!