പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഡോക്ടറുടെ വാദം തെറ്റ്; കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനിബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. നേരത്തെ പറഞ്ഞിരുന്നതുപോലെ, നാലാംക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഡോക്ടർമാർ പറഞ്ഞിരുന്നതുപോലെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്നും ചികിത്സാ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ആരോപിച്ചായിരുന്നു പിതാവ് സനൂപ് ഡോക്ടറായ വിപിനു നേർക്ക് ആക്രമണം നടത്തിയത്.

ആഗസ്റ്റ് 14-നാണ് ഒൻപത് വയസ്സുകാരി മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നായിരുന്നു ആശുപത്രിയുടെ വാദം.

എന്നാൽ, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മകൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. മകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിലും മകളുടെ മരണത്തിലും തനിക്ക് സംശയമുണ്ടെന്നും സനൂപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബർ എട്ടാംതീയതി സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്‍റെ തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്താണ് ഡോ. വിപിന് പരിക്കേറ്റത്. മറ്റൊരു ഡോക്ടറെ ആക്രമിക്കാനായിരുന്നു സനൂപ് ലക്ഷ്യമിട്ടതെങ്കിലും ആളുമാറിയാണ് ഡോ. വിപിന് വെട്ടേറ്റതെന്നാണ് പുറത്തുവന്ന വിവരം.

ഡോക്ടറെ ആശുപത്രിയിലെത്തി ആക്രമിച്ച സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പ്രതിയായ സനൂപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെട്ടേറ്റ ഡോ. വിപിൻ ചികിത്സയ്ക്കുശേഷം കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.

 

Share
error: Content is protected !!